ബഹ്റൈനിൽ ഈ വർഷം ആദ്യ പകുതിയിൽ എത്തിയത് 428 കപ്പലുകൾ
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 10 ശതമാനത്തിന്റെ വർധനവാണ്
മനാമ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബഹ്റൈനിൽ ഈ വർഷം എത്തിയ കപ്പലുകളുടെ എണ്ണത്തിൽ 10 ശതമാനത്തിന്‍റെ വർധനവ്. ഇത് രാജ്യത്തെ വാണിജ്യം, ഇറക്കുമതി, കയറ്റുമതി, ലോജിസ്റ്റിക്സ് മേഖലകളിൽ നേട്ടത്തിനു കാരണമായി.
2024-ലെ ഇതേ കാലയളവിൽ 389 കപ്പലുകളാണ് തുറമുഖത്തെത്തിയത്. രാജ്യത്തെ വാണിജ്യ മേഖലയിലുണ്ടായ ഉണർവ്, ഇറക്കുമതിയിലും കയറ്റുമതിയിലും ഉണ്ടായ വർധനവ്, ലോജിസ്റ്റിക്സ് സേവനങ്ങളുടെ വികാസം, കൂടാതെ തുറമുഖത്തിന്റെ തന്ത്രപരമായ സ്ഥാനം എന്നിവയാണ് ഈ വളർച്ചക്ക് കാരണം. ഇത് പ്രാദേശികവും അന്തർദേശീയവുമായ കപ്പൽ ഗതാഗതത്തെ ആകർഷിക്കാനും സഹായകമാകുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതൽ കപ്പലുകൾ എത്തിയത്. 82 കപ്പലുകൾ. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു മാസം ഏറ്റവും കൂടുതൽ കപ്പലുകൾ എത്തിയത് 2024 ഡിസംബറിലാണ്. എന്നാൽ ഏറ്റവും കുറവ് കപ്പലുകൾ എത്തിയത് ഏപ്രിൽ മാസത്തിലാണ്. 56 കപ്പലുകൾ മാത്രമാണ് എത്തിയത്.
ബഹ്‌റൈന്റെ പ്രധാനപ്പെട്ട സമുദ്ര ഗതാഗത കേന്ദ്രവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ പ്രധാന ഹബ്ബുമായാണ് ഖലീഫ ബിൻ സൽമാൻ തുറമുഖം നിലകൊള്ളുന്നത്. മികച്ച ഭൂമിശാസ്ത്രപരമായ സ്ഥാനവും ആധുനിക അടിസ്ഥാന സൗകര്യങ്ങളും സംയോജിത ലോജിസ്റ്റിക്സ് സേവനങ്ങളും കാരണം ഈ തുറമുഖം ഓരോ വർഷവും സ്ഥിരമായ വളർച്ച കൈവരിക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കുന്നതിലും പ്രാദേശിക വ്യാപാര കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്റെ മത്സരക്ഷമത വർധിപ്പിക്കുന്നതിലും ഈ തുറമുഖം വലിയ പങ്ക് വഹിക്കുന്നുണ്ട്.
Adjust Story Font
16

