ബഹ്‌റൈനിൽ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ജി.പി.ഐ.സിയിലും ബാപ്‌കോയിലും തീപിടുത്തം
രണ്ടിടത്തും ആളപായമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു

മനാമ: ബഹ്‌റൈനിൽ വീണ്ടും ഇറാൻ ആക്രമണം. രാജ്യത്തെ പ്രമുഖ വ്യവസായ-ഊർജ കേന്ദ്രങ്ങളായ ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി), ബാപ്‌കോ എനർജീസ് എന്നിവക്കു നേരെ ഇന്ന് പുലർച്ചെ ഇറാന്‍റെ ഡ്രോൺ ആക്രമണമുണ്ടായി. കമ്പനികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ജി.പി.ഐ.സിയുടെ പ്രവർത്തന യൂനിറ്റുകളിലും ബാപ്‌കോയുടെ ഒരു സ്റ്റോറേജ് ടാങ്കിലും തീപിടുത്തമുണ്ടായി. ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂനിറ്റുകളും അടിയന്തര രക്ഷാസേനയും ചേർന്ന് തീയണയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
രണ്ട് സ്ഥലങ്ങളിലും ആർക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്ലാന്‍റുകളും അനുബന്ധ മേഖലകളും ഇപ്പോൾ സുരക്ഷിതമാണെന്നും ജീവനക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി. ആക്രമണം പ്ലാന്റുകളുടെ പ്രവർത്തനത്തെ എത്രത്തോളം ബാധിച്ചു എന്നറിയാൻ വിദഗ്ധ സംഘം നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്. സിവിൽ ഡിഫൻസും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായാണ് നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്. മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.
ഇന്നലെ സിത്രയിൽ ഉണ്ടായ ഇറാൻ ആക്രമണത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് 4 പൗരൻമാർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തെത്തുടർന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ വീടുകളിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങരുതെന്നും സുരക്ഷിതരായിരിക്കണമെന്നും അധികൃതർ നിരന്തരമായി മുന്നറിയിപ്പ് നൽകുന്നുണ്ട്.
Adjust Story Font
16

