പുതിയ ഗതാഗത നിയമം ഫലം കണ്ടു: കുവൈത്തിൽ റോഡപകട മരണങ്ങളിൽ ഗണ്യമായ കുറവ്
ഈ വർഷം ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 94 ആയി കുറഞ്ഞതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു

കുവൈത്ത് സിറ്റി കുവൈത്തിൽ ഈ വർഷം പ്രാബല്യത്തിൽ വന്ന പുതിയ ഗതാഗത നിയമങ്ങളും, പിഴകളും കർശനമാക്കിയതിനെ തുടർന്ന് റോഡപകട മരണങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഈ വർഷം ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 94 ആയി കുറഞ്ഞതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 143 ആയിരുന്നു.
പുതിയ ട്രാഫിക് നിയമമാണ് ഈ നേട്ടത്തിന് പ്രധാന കാരണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും, സ്മാർട്ട് സുരക്ഷാ-ട്രാഫിക് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും, നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും, അപകടകരമായ ഡ്രൈവിംഗ് ശീലങ്ങൾ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നത്.
കൂടാതെ, പൗരന്മാരുടെയും പ്രവാസികളുടെയും ട്രാഫിക് നിയമങ്ങളോടുള്ള പ്രതിബദ്ധതയും ഈ പുരോഗതിക്ക് ഒരു പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടി. 'സമൂഹത്തിന്റെ സഹകരണവും സുരക്ഷാ ഏജൻസികളുമായുള്ള പങ്കാളിത്തവുമാണ് ഈ പോസിറ്റീവ് മാറ്റത്തിന് പിന്നിൽ. ജീവൻ രക്ഷിക്കുന്നതിനും അപകടങ്ങളിലൂടെയുള്ള നഷ്ടങ്ങൾ തടയുന്നതിനുമുള്ള ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് സഹായകമായി,' ഡിപ്പാർട്ട്മെന്റ് കൂട്ടിച്ചേർത്തു.
ട്രാഫിക് സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും ട്രാഫിക് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും തുടർച്ചയായ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. ജീവൻ സംരക്ഷിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഇതിന് നിരന്തരമായ സഹകരണവും അവബോധവും ആവശ്യമാണെന്നും അവർ ഊന്നിപ്പറഞ്ഞു.
Adjust Story Font
16

