തൃശൂർ ലുലു പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ യൂസഫലി
ആർക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും നിയമത്തിന് അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ

കുവൈത്ത് സിറ്റി: തൃശൂർ ലുലു മാൾ വിവാദത്തിൽ പ്രതികരണവുമായി എം.എ യൂസഫലി. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും ആർക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും നിയമത്തിന് അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു. തൃശൂരിൽ ലുലു മാൾ യാഥാർഥ്യമാകാത്തത് ഏറെ വേദനിപ്പിക്കുന്നതാണെന്നും തുടർനീക്കം എന്താണെന്നുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ആയിരുന്നു മറുപടി.
ഏത് രാജ്യത്തും നിയമത്തിന് അധിഷ്ഠിതമായി മാത്രമേ ലുലു ഗ്രൂപ്പ് കാര്യങ്ങൾ നടപ്പാക്കാറുള്ളൂ. നിയമസംവിധാനങ്ങൾക്ക് അനുസൃതമായാണ് എല്ലാ കാര്യങ്ങളും ലുലു യാഥാർത്ഥ്യമാക്കുന്നത്. തൃശ്ശൂർ ലുലു മാൾ വിഷയത്തിലും നിയമപരമായി എന്താണോ ചെയ്യാനാകുന്നത് അത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്, വിഷയത്തിൽ നിയമപരമായ സാധ്യത പരിശോധിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് ഹവല്ലിയിൽ ലുലു സ്റ്റോറിന്റെ ഉദ്ഘാടനവേളയിൽ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു യൂസഫലിയുടെ പ്രതികരണം.
Adjust Story Font
16

