കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ്; പത്രികാ സമർപ്പണം അവസാനിച്ചു
നോമിനേഷന്‍ സമര്‍പ്പിച്ചവരില്‍ 239 പുരുഷന്മാരും 15 വനിതകളുമാണ്.

കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പത്രികാ സമർപ്പണം അവസാനിച്ചു. 254 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. ജൂണ്‍ ആറിനാണ് നാഷണൽ അസംബ്ലിയായ മജ്ലിസ് അൽ ഉമ്മയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ്.
നോമിനേഷന്‍ സമര്‍പ്പിച്ചവരില്‍ 239 പുരുഷന്മാരും 15 വനിതകളുമാണ്. മേയ് അഞ്ചിനാണ് നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങിയത്. മേയ് 30 വരെ പത്രിക പിന്‍വലിക്കാൻ അവസരമുണ്ട്. ഒരു മണ്ഡലത്തിൽ നിന്ന് പത്തു പേർ എന്ന തോതിൽ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നിന്നായി 50 പേരാണ് പാർലിമെന്റിൽ ജനപ്രതിനിധികളായി എത്തുക.
സുരക്ഷിതമായി തെരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ എല്ലാ ക്രമീകരണങ്ങളും സജ്ജമായതായി ആഭ്യന്തര അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് പറഞ്ഞു. വോട്ടർമാർക്കും സ്ഥാനാർഥികൾക്കും സുരക്ഷ ഉറപ്പുനൽകാനും സുഗമമായി വോട്ടെടുപ്പ് പൂർത്തീകരിക്കാനും തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.
ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സുരക്ഷ സംവിധാനങ്ങൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകാര്യ വകുപ്പ് ഓഫിസ് സന്ദർശിച്ച അൽ ബർജാസ് പ്രവർത്തനങ്ങൾ വിലയിരുത്തി. പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും ട്രാഫിക് ആൻഡ് ഓപറേഷൻസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുമായ മേജർ ജനറൽ അബ്ദുല്ല അൽ റെജൈബും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Adjust Story Font
16

