മസ്‌കത്ത്-കണ്ണൂർ ഇൻഡിഗോ സർവീസ് വൈകുന്നു
മെയ് 15ന് ശേഷമാകും സർവീസ് ആരംഭിക്കുകയെന്ന് ട്രാവൽ ഏജന്റുമാർ

മസ്‌കത്ത്: കഴിഞ്ഞ മാസം 20ന് ആരംഭിക്കുമെന്ന പ്രഖ്യാപിച്ച ഇൻഡിഗോയുടെ മസ്‌കത്ത്-കണ്ണൂർ വിമാന സർവീസ് വൈകുന്നു. പുതിയ തീയതി വിമാന കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും മെയ് 15ന് ശേഷമാകും സർവീസ് ആരംഭിക്കുകയെന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്. ആഴ്ചയിൽ മൂന്ന് സർവീസുകൾ മാത്രമാണെങ്കിലും ഇൻഡിഗോയുടെ വരവ് പ്രവാസികൾക്ക് ഏറെ ആശ്വാസമാകും.
ചില സാങ്കേതിക കാരണങ്ങളാലാണ് സർവീസ് ആരംഭിക്കുന്നത് വൈകുന്നതെന്നാണ് ട്രാവൽ ഏജന്റുമാരെ അറിയിച്ചിരിക്കുന്നത്. മെയ് 15ന് മുൻപുള്ള തീയതികളിൽ വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. സീസൺ അല്ലാത്തതിനാൽ തന്നെ ഈ മാസം യാത്രക്കാർ കുറവായത് കാരണമായിരിക്കും സർവീസ് ആരംഭിക്കാൻ വൈകുന്നതെന്നാണ് നിഗമനം.
അതേസമയം, മെയ് 15ന് ശേഷം കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്കും തിരിച്ചും ഉയർന്ന നിരക്കാണ് ടിക്കറ്റിന് വെബ്സൈറ്റിൽ കാണിക്കുന്നത്. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് മസ്‌കത്തിനും കണ്ണൂരിനും ഇടയിൽ ഇൻഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇരു സെക്ടറുകൾക്കുമിടയിൽ സർവീസ് നടത്തുക. മസ്‌കത്തിൽ നിന്ന് പുലർച്ചെ 3.35ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 8.30ന് കണ്ണൂരിൽ എത്തും. കണ്ണൂരിൽ നിന്ന് രാത്രി 12.40ന് പുറപ്പെട്ട് ഒമാൻ സമയം പുലർച്ചെ 2.30 മസ്‌കത്തിൽ എത്തും.
ബജറ്റ് വിമാനമാണ് സർവീസിന് എത്തുന്നത് എന്നതും ഗുണകരമാണ്. കണ്ണൂർ ജില്ലക്കും കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളുടെ ഭൂരിഭാഗം പ്രദേശങ്ങൾക്കും കൂർഗ്, മൈസൂർ, മംഗലാപുരം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കും ഇൻഡിഗോയുടെ വരവ് ഗുണം ചെയ്യും.
Adjust Story Font
16

