സമുദ്ര സഹകരണം ശക്തമാക്കും: ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് ഒമാനും സൈപ്രസും

മസ്‌കത്ത്: സമുദ്രഗതാഗത രംഗത്ത് സഹകരണം ശക്തമാക്കാനൊരുങ്ങി ഒമാനും സൈപ്രസും. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും രണ്ട് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി സെയ്ദ് ബിൻ ഹമൂദ് അൽ മാവാലിയും, സൈപ്രസ് ഡെപ്യൂട്ടി ഷിപ്പിംഗ് മന്ത്രി മറീന ഹാഡ്ജിമാനോളീസുമാണ് കരാറുകളിൽ ഒപ്പുവെച്ചത്. ദേശീയ, അന്തർദേശീയ നിയമങ്ങൾ പാലിച്ചുകൊണ്ട് പരസ്പര സഹായം, യാത്രാ സ്വാതന്ത്ര്യം, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയ്ക്ക് ഊന്നൽ നൽകി സമുദ്രകാര്യങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതാണ് ഒന്നാമത്തെ ധാരണാപത്രം. സമുദ്ര സുരക്ഷയും പരിരക്ഷയും മെച്ചപ്പെടുത്തുക, കപ്പലുകളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുക, കപ്പൽ രജിസ്‌ട്രേഷൻ വെല്ലുവിളികൾ പരിഹരിക്കുക, കടൽക്കൊള്ളയെ ചെറുക്കുക, കാലാവസ്ഥാ മാറ്റങ്ങളുടെ ആഘാതങ്ങളെ തടയുക, സമുദ്ര ഗതാഗതത്തിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നിവയിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കും.
രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസരിച്ച് (STCW 1978) സമുദ്ര സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരം ഔദ്യോഗികമാക്കുന്നതാണ് രണ്ടാമത്തെ ധാരണാപത്രം. മാസ്റ്റർമാർ, ഓഫീസർമാർ, റേഡിയോ ഓപ്പറേറ്റർമാർ എന്നിവരുൾപ്പെടെയുള്ള നാവികർ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾക്കനുസരിച്ച് പരിശീലനം നേടുന്നു എന്ന് ഈ അംഗീകാരം ഉറപ്പാക്കും. ഇത് സമുദ്ര വ്യവസായത്തിൽ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കും.
Adjust Story Font
16

