ഒമാനിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല; ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതം
പ്രസ്താവനയുമായി ഒമാൻ വിദേശകാര്യ മന്ത്രാലയം

മസ്കത്ത്: ഒമാനെ ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ആക്രമണങ്ങൾ 'വഞ്ചനാപരവും ഭീരുത്വപരവും' ആണെന്ന് ഒമാൻ ഊന്നിപ്പറഞ്ഞു. ആക്രമണത്തിന്റെ ഉറവിടവും പിന്നിലെ ലക്ഷ്യങ്ങളും കണ്ടെത്താൻ അധികൃതർ ഊർജിതമായ അന്വേഷണം തുടരുകയാണ്. പശ്ചിമേഷ്യൻ മേഖലയിൽ തുടരുന്ന യുദ്ധത്തെയും സൈനിക നീക്കങ്ങളെയും എല്ലാത്തരം അക്രമങ്ങളെയും ഒമാൻ ശക്തമായി അപലപിച്ചു.
സംഘർഷങ്ങൾ വർധിപ്പിക്കുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ലെന്നും മന്ത്രാലയം ആവർത്തിച്ചു. സജീവമായ നിഷ്പക്ഷത എന്ന വിദേശനയം ഒമാൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞു. മേഖലയിലെ എല്ലാ രാജ്യങ്ങൾക്കിടയിലും സമാധാനവും സുരക്ഷയും സ്ഥിരതയും ഉണ്ടാകണമെന്ന് ഒമാൻ ആഹ്വാനം ചെയ്തു. നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.
Adjust Story Font
16

