ഒമാനൈസേഷൻ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ഇരട്ടി ഫീസ്; പ്രവാസി വർക്ക് പെർമിറ്റ് നിയമം പരിഷ്‌കരിച്ച് ഒമാൻ
ഗ്രീൻ-കാറ്റഗറി സ്ഥാപനങ്ങൾക്ക് 30% കിഴിവ്

മസ്‌കത്ത്: പ്രവാസി വർക്ക് പെർമിറ്റ് നിയമങ്ങൾ പരിഷ്‌കരിച്ച് ഒമാൻ. ഒമാനൈസേഷൻ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് ഫീസ് ഇരട്ടിയാക്കുന്ന ടയേർഡ് ഫീസ് ഘടന അവതരിപ്പിച്ചു. അതേസമയം സ്വദേശിവത്കരണ നിയമം അനുസരിക്കുന്ന കമ്പനികൾക്ക് കിഴിവ് ലഭിക്കും.
ഗ്രീൻ കാറ്റഗറിയിലുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി വർക്ക് പെർമിറ്റ് ഫീസിൽ 30% കിഴിവ് ലഭിക്കും. ഒമാനൈസേഷൻ മാനദണ്ഡം പാലിക്കാത്തതിനാൽ യെല്ലോ അല്ലെങ്കിൽ റെഡ് വിഭാഗങ്ങളിൽ പെടുന്ന കമ്പനികൾ ഇരട്ടി വർക്ക് പെർമിറ്റ് ഫീസ് നൽകേണ്ടിവരും. കമ്പനി തലത്തിലാണ് ഈ മാറ്റങ്ങൾ.
വർക്ക് പെർമിറ്റുകളും പ്രഫഷനൽ പ്രാക്ടീസ് ലൈസൻസുകളും നിയന്ത്രിക്കുന്ന ചട്ടങ്ങളിലെ ഭേദഗതികൾ ദേശീയ തൊഴിൽ നിരക്ക് ഉയർത്താനും തൊഴിൽ വിപണി ഭരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണെന്ന് തൊഴിൽ ഡയറക്ടർ ജനറലും തൊഴിൽ മന്ത്രാലയ വക്താവുമായ അമ്മാർ ബിൻ സാലിം അൽ സാദി പറഞ്ഞു. 'റിയാദ' കാർഡ് കൈവശമുള്ള സംരംഭങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നും വ്യക്തമാക്കി. ഇവർക്ക് ഗ്രീൻ കാറ്റഗറിയിലേക്ക് മാറാനും ഇളവുകൾ ഉപയോഗപ്പെടുത്താനും കഴിയുമെന്നും വ്യക്തമാക്കി.
Adjust Story Font
16

