കാലാവസ്ഥാ വ്യതിയാനം; ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിൽ തീരുമാനമെടുക്കാൻ അതത് സ്ഥാപനങ്ങൾക്ക് അനുമതി
സുരക്ഷാ പരിശോധനയ്ക്ക് ശേഷമാകും അന്തിമ തീരുമാനം

മസ്കത്ത്: ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ന്യൂനമർദ്ദത്തെത്തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ, സ്കൂളുകളുടെ പ്രവർത്തനത്തിൽ നിർണായക തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രാലയം. ഇന്ന് മുതൽ ക്ലാസുകൾ നേരിട്ട് നടത്തണോ അതോ ഓൺലൈൻ രീതിയിലേക്ക് മാറണോ എന്ന കാര്യത്തിൽ അതത് സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാൻ മന്ത്രാലയം അനുമതി നൽകി. ഇതോടെ സ്കൂളുകൾ, സർവകലാശാലകൾ, കോളേജുകൾ എന്നിവയ്ക്ക് അവരുടെ സാഹചര്യങ്ങൾക്കും തയ്യാറെടുപ്പുകൾക്കും അനുസരിച്ച് തീരുമാനമെടുക്കാൻ സാധിക്കും.
മാർച്ച് 24 മുതൽ 28 വരെ നീണ്ടുനിന്ന കനത്ത മഴയും കാറ്റും ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ഇത് ബാധിച്ചു. കനത്ത മഴയിൽ നാശനഷ്ടങ്ങൾ സംഭവിച്ച സ്കൂളുകൾ കണ്ടെത്തി അവ എത്രയും വേഗം പുതുക്കിപ്പണിയാനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ ക്ലാസുകൾ ആരംഭിക്കാവൂ എന്നും നിർദേശമുണ്ട്. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി, അതത് ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജനറൽമാർക്ക് ആവശ്യമായ തീരുമാനങ്ങൾ എടുക്കാൻ മന്ത്രാലയം അനുമതി നൽകി. കെട്ടിടങ്ങളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ.
Adjust Story Font
16

