പെടപെടച്ച് ഒമാൻ മത്സ്യബന്ധനം; 2025 അവസാനത്തോടെ 57.6 കോടി റിയാൽ മൂല്യം
12.7% വർധന

മസ്‌കത്ത്: 2025 അവസാനത്തോടെ ഒമാന്റെ മത്സ്യബന്ധന മൂല്യം 57.6 കോടി റിയലായി. 12.7% വർധനയാണുണ്ടായത്. ചെറുകിട, തീരദേശ, വാണിജ്യ മത്സ്യബന്ധനങ്ങളിൽ നിന്നായി ഒമാനിൽ പിടിച്ചെടുക്കുന്ന മത്സ്യത്തിന്റെ ആകെ മൂല്യമാണ് ഏകദേശം 576.18 ദശലക്ഷം റിയാലായി ഉയർന്നത്. 2024 ഡിസംബർ അവസാനത്തോടെ 511.30 ദശലക്ഷം റിയാലാണ് രേഖപ്പെടുത്തിയിരുന്നത്.
2025 അവസാനത്തോടെ ആകെ മത്സ്യബന്ധനത്തിന്റെ അളവ് 7,98,615 ടണ്ണിലെത്തിയതായാണ് നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷന്റെ പ്രാഥമിക വിവരം. 2024 ൽ 769,769 ടണ്ണായിരുന്നു. 3.7 ശതമാനമാണ് വർധന.
ചെറുകിട മത്സ്യബന്ധനമാണ് പ്രധാനമായും വർധനവിന് ശക്തിയേകിയത്. കഴിഞ്ഞ വർഷം 6,92,973 ടണ്ണായിരുന്നു ഈ തരത്തിലുള്ള മത്സ്യബന്ധനം. ഈ വർഷം 7,15,745 ടണ്ണായി ഉയർന്നു. അൽ വുസ്ത ഗവർണറേറ്റ് 2,46,183 ടൺ മൂല്യം നേടി. സൗത്ത് ഷർഖിയ (2,22,726 ടൺ), നോർത്ത് ആൻഡ് സൗത്ത് ബാത്തിന (84,883 ടൺ), ദോഫാർ (73,824 ടൺ), മുസന്ദം (50,489 ടൺ), മസ്‌കത്ത് (37,640 ടൺ) എന്നിവയാണ് തൊട്ടുപിറകിലുള്ളത്. വാണിജ്യ മത്സ്യബന്ധന അളവ് 8.7 ശതമാനം ഉയർന്ന് 74,461 ടൺ ആയി, അതേസമയം തീരദേശ മത്സ്യബന്ധനം ഒരു ശതമാനം വർധിച്ച് 8,409 ടണ്ണിലെത്തി.
Adjust Story Font
16

