ലുസൈല്‍ സൂപ്പര്‍ കപ്പ്; ഗതാഗത ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ച് സംഘാടകര്‍
വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് സൗദി ക്ലബ് അല്‍ അഹ്ലിയും - ഈജിപ്ഷ്യന്‍ ചാമ്പ്യന്‍മാരായ അല്‍ സമാലെകും ലുസൈല്‍ സൂപ്പര്‍ കപ്പില്‍ മാറ്റുരയ്ക്കുന്നത്

ഖത്തറിൽ ലുസൈല്‍ സൂപ്പര്‍ കപ്പിനായി ഗതാഗത ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ച് സംഘാടകര്‍. ഓരോ മേഖലയില്‍ നിന്നും വരുന്നവര്‍ക്ക് പ്രത്യേകം പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സെന്‍ട്രല്‍ ദോഹയില്‍ ഗതാഗത നിയന്ത്രണവും പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് സൗദി ക്ലബ് അല്‍ അഹ്ലിയും - ഈജിപ്ഷ്യന്‍ ചാമ്പ്യന്‍മാരായ അല്‍ സമാലെകും ലുസൈല്‍ സൂപ്പര്‍ കപ്പില്‍ മാറ്റുരയ്ക്കുന്നത്. ലോകകപ്പ് ഫുട്ബോളിന്‍റെ കലാശപ്പോരിന് വേദിയാകുന്ന ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. 80,000 പേര്‍ക്ക് കളിയാസ്വദിക്കാവുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ വിപുലമായ ഗതാഗത ക്രമീകരണങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
മെട്രോയാണ് ആരാധകര്‍ക്ക് സ്റ്റേഡിയത്തിലെത്താന്‍ ഏറ്റവും എളുപ്പമാര്‍ഗം,ലുസൈല്‍ ക്യുഎന്‍ബി മെട്രോ സ്റ്റേഷനില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് 10 മിനുട്ടില്‍ താഴെ നടക്കാനുള്ള ദൂരമുള്ളൂ. മെട്രോയുടെ പ്രവര്‍ത്തനം പുലര്‍ച്ചെ മൂന്ന് മണിവരെ നീട്ടിയിട്ടുണ്ട്. മത്സരത്തിന് നാല് മണിക്കൂര്‍ മുമ്പ് ഗേറ്റ് ഓപ്പണ്‍, സ്വന്തം വാഹനത്തില്‍ വരുന്നവര്‍ പാര്‍ക്കിങ്ങിന് നീലനിറത്തിലുള്ള പി എന്നെഴുതിയ ബോര്‍ഡുകള്‍ പിന്തുടരണം.
അല്‍ ഖോര്‍ എസ്ക്സ്പ്രസ് വേ സൌത്ത്,ലുസൈല്‍,മിറൈജീല്‍ ഇ ബൌണ്ട് ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ പാര്‍ക്ക് സോണ്‍ എച്ചിലും അല്‍ഖോര്‍ എസ്ക്സ്പ്രസ് വേ നോര്‍ത്ത്, മിറൈജീല്‍ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാര്‍ക്ക് എഫ് ജി സോണുകള്‍ ഉപയോഗിക്കാം, ലുസൈല്‍ എക്സ്പ്രസ് വേ, വാദി അല്‍ ബനാത്ത്, നോര്‍ത്ത് ദുഹൈല്‍ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ പാര്‍ക് സോണ്‍ സിഡിഇ എന്നിവയാണ് ഉപയോഗിക്കേണ്ടത്. അതേ സമയം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മുതല്‍ രാത്രി 10 വരെ സെന്‍ട്രല്‍ ദോഹയില്‍ ഗതാഗത നിയന്ത്രണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് കറുത്ത നമ്പര്‍ പ്ലേറ്റുള്ള കൊമേഴ്സ്യല്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടും, എ,ബി,സി റിങ് റോഡുകളും നിയന്ത്രണത്തിന്‍റെ പരിധിയില്‍ വരും.
Adjust Story Font
16

