ദോഹ വേദിയാകുന്ന ജിസിസി ഗെയിംസിൽ ഖത്തറിന്റെ ആധിപത്യം
മെഡൽ നേട്ടം നൂറു കടന്നു

ദോഹ: ദോഹ വേദിയാകുന്ന ജിസിസി ഗെയിംസിൽ ഖത്തറിന്റെ ആധിപത്യം. ആതിഥേയരുടെ മെഡൽ നേട്ടം നൂറു കടന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സൗദിയേക്കാൾ ബഹുദൂരം മുന്നിലാണ് ഖത്തർ.
ഞായറാഴ്ച വൈകിട്ട് ഏഴു മണി വരെയുള്ള വിവരങ്ങൾ പ്രകാരം 37 സ്വർണവും 35 വെള്ളിയും 31 വെങ്കലവുമായി 103 മെഡലുകളാണ് ഖത്തർ വാരിക്കൂട്ടിയത്. 24 സ്വർണവും 18 വെള്ളിയും അടക്കം 60 മെഡലുകളുമായി സൗദിയാണ് രണ്ടാം സ്ഥാനത്ത്. പതിനെട്ടു വീതം സ്വർണവും വെള്ളിയുമായി 48 മെഡലുകളോടെ ബഹ്റൈൻ മൂന്നാമതാണ്. പത്തു സ്വർണവുമായി ഒമാൻ നാലാമതും ഏഴു വീതം സ്വർണവുമായി കുവൈത്തും യുഎഇയും അഞ്ചാമതുമാണ്.
വിവിധ നീന്തൽ ഇനങ്ങളിലെ മികച്ച പ്രകടനമാണ് മെഡൽപ്പട്ടികയിൽ ഖത്തറിന് കരുത്തു നൽകിയത്. നീന്തൽക്കുളത്തു നിന്നു മാത്രം 26 മെഡലുകളാണ് ആതിഥേയർ വാരിക്കൂട്ടിയത്. അത്ലറ്റിക്സിൽ ഇന്നു നടന്ന വനിതാ വിഭാഗം ഇരുനൂറു മീറ്ററിൽ ബഹ്റൈന്റെ ആയിഷ അബ്ദുല്ല ചാമ്പ്യനായി. ഖത്തറിന്റെ ദാന സലിം ആണ് റണ്ണർ അപ്. വനിതകളുടെ ഹൈജമ്പിൽ ഒമാന്റെ ആലിയ അൽ മുഗൈരി സ്വർണം നേടി.
പുരുഷ വിഭാഗം ഡിസ്കസ് ത്രോ, പോൾവാട്ട്, ജാവലിൻ ത്രോ, 1500 മീറ്റർ എന്നിവയിൽ സൗദിയുടെ ആധിപത്യമായിരുന്നു. ഈ വിഭാഗങ്ങളിലെല്ലാം സൗദി അത്ലറ്റുകൾ സ്വർണവും വെള്ളിയും സ്വന്തമാക്കി. മെയ് ഇരുപത്തിരണ്ടു വരെ രാജ്യത്തെ വിവിധ വേദികളിലാണ് ഗെയിംസ് അരങ്ങേറുന്നത്.
Adjust Story Font
16

