തിരിച്ചടിക്കാൻ അവകാശം, ഇസ്രായേൽ ആക്രമണത്തിൽ ഖത്തർ
ഇസ്രായേൽ നടത്തിയത് ഭീകരാക്രമണം തന്നെയാണെന്ന് ഖത്തർ പ്രധാനമന്ത്രി കുറ്റപ്പെടുത്തി
ദോഹ: ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഖത്തർ. തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി വ്യക്തമാക്കി. ദോഹയിൽ ഇന്നലെ രാത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേൽ നടത്തിയത് ഭീകരാക്രമണം തന്നെയാണെന്ന് ഖത്തർ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മേഖലയിൽ കൂസലില്ലാതെ ഭീകരപ്രവർത്തനം നടത്തുന്നയാളാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവെന്നും അദ്ദേഹം തുറന്നടിച്ചു. ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ചരിത്രം ഈ ആക്രമണത്തെ രേഖപ്പെടുത്തും. വഞ്ചനയെന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാനാകൂ. അന്താരാഷ്ട്ര നിയമങ്ങളെ മാത്രമല്ല, ധാർമികതയെയും ഇസ്രായേൽ കാറ്റിൽപ്പറത്തി. ഇസ്രായേലിനെതിരെ രാജ്യാന്തര തലത്തിൽ നിയമനടപടികൾക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ആക്രമണവിവരം അറിയിച്ചെന്ന അമേരിക്കൻ അവകാശവാദത്തെ ഖത്തർ പ്രധാനമന്ത്രി തള്ളി. സംഭവം കഴിഞ്ഞ് പത്തു മിനിറ്റിന് ശേഷമാണ് അമേരിക്ക വിവരം അറിയിച്ചത്. ആക്രമണത്തോട് സുരക്ഷാ സേന കൃത്യമായ രീതിയിലാണ് പ്രതികരിച്ചത്. അത്യാഹിതങ്ങൾ അതിവേഗത്തിൽ കണ്ടെത്താനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഡാർ വഴി കണ്ടെത്താൻ കഴിയാത്ത ആയുധമാണ് ഇസ്രായേൽ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി. പ്രാദേശിക സുരക്ഷയെയും സുസ്ഥിരതയെയും തകർക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം. ഇതിനെതിരെ യോജിച്ചു നീങ്ങണം. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. നെതന്യാഹുവിന്റെ കാടത്തത്തിനെതിരെ ഒന്നിച്ചു നിന്ന മറുപടിയാണ് ഉണ്ടാകേണ്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇപ്പോൾ സാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

