ഗസ്സയിൽ വെടിനിർത്തൽ ശ്രമം തുടരുമെന്ന് ഖത്തർ
ഈജിപ്തുമായി സഹകരിച്ചാണ് സംഭാഷണങ്ങൾ

ദോഹ: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിൽ വെടിനിർത്തലിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ. ഈജിപ്തുമായി സഹകരിച്ചാണ് സംഭാഷണങ്ങൾ. യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വെടിനിർത്തൽ ചർച്ചകൾ സ്തംഭിച്ചെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിഷയത്തിൽ ഈജിപ്തുമായി ചേർന്നുള്ള മധ്യസ്ഥശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ വ്യക്തമാക്കിയത്. യുഎസിന്റെ പങ്കാളിത്തത്തോടു കൂടിയാണ് സംഭാഷണങ്ങളെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
യുദ്ധം അവസാനിപ്പിച്ച് ഗസ്സയിലെ സാധാരണക്കാരുടെ ദുരിതങ്ങൾക്ക് അറുതിവരുത്താനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. സംഭാഷണങ്ങൾ സ്തംഭിച്ചെന്ന് ചില മാധ്യമങ്ങളിൽ വന്ന പ്രസ്താവനകൾ യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്നും പ്രസ്താവന വ്യക്തമാക്കി. ജൂലൈ ആറു മുതലാണ് ഖത്തർ തലസ്ഥാനമായ ദോഹയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നത്. ഇസ്രായേൽ സംഘം ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. അറുപത് ദിവസത്തെ വെടിനിർത്തലിനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
Adjust Story Font
16

