ജിദ്ദയിൽ അനധികൃത ഭക്ഷ്യശേഖരം; 1,100 കിലോ കേടായ മാംസവും 5000-ത്തിലേറെ പാക്കറ്റ് ഭക്ഷണവും പിടിച്ചെടുത്തു
നിർമാണത്തിലിരുന്ന കെട്ടിടത്തിലായിരുന്നു കേന്ദ്രം പ്രവർത്തിച്ചിരുന്നത്

ജിദ്ദ: ജിദ്ദയിലെ കിഴക്കൻ മേഖലയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ അനധികൃത ഭക്ഷ്യശേഖരം കണ്ടെത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ ഏകദേശം 1,100 കിലോഗ്രാം വരുന്ന കേടായ മാംസവും മത്സ്യവും, അയ്യായിരത്തോളം പാക്കറ്റ് കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. കാലാവധി കഴിഞ്ഞ ഭക്ഷണപാക്കറ്റുകളിൽ 4,700-ലധികം പാക്കറ്റ് പാൽ ഉൽപന്നങ്ങൾ, ടിന്നിലടച്ച ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയായിരുന്നു കണ്ടെത്തിയത്. ഉമ്മുൽ സലാം സബ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
വൈദ്യുതി മീറ്റർ ഉൾപ്പെടെ സ്ഥാപിച്ച ഒരു നിലയിലുള്ള കെട്ടിടത്തിലാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. യാതൊരുവിധ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടെ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരുന്നതെന്ന് ജിദ്ദ മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ യാസർ ബക്ഷ് അറിയിച്ചു. പിടിച്ചെടുത്തവയിൽ ഉപയോഗയോഗ്യമായ സാധനങ്ങൾ വേർതിരിച്ച് സസ്റ്റൈനബിലിറ്റി ചാരിറ്റബിൾ സൊസൈറ്റിക്ക് കൈമാറി. നിയമലംഘനം നടത്തിയവർക്കെതിരെ കർശനമായ പിഴയും നിയമനടപടികളും സ്വീകരിച്ചു വരികയാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

