ജിദ്ദ വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
എയർപോർട്ടിന്റെ ചരിത്രത്തിലാദ്യം

ജിദ്ദ: സൗദിയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ. എയർപോർട്ടിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും യാത്രക്കാർ ഒരാഴ്ചയിൽ യാത്ര ചെയ്യുന്നത്. ജനുവരി 11 മുതൽ 17 വരെയുള്ള കാലയളവിലാണ് യാത്രക്കാരുടെ അളവിൽ റെക്കോർഡ് വർധന. 12.8 ലക്ഷമാണ് ഒരാഴ്ചയിൽ മാത്രം വിമാനത്താവളം വഴി യാത്ര ചെയ്തത്. മൊത്തം 54.5 ലക്ഷം യാത്രക്കാർ കഴിഞ്ഞ മാസമെത്തി. 2025 ജനുവരിയെ അപേക്ഷിച്ച് 7.3 ശതമാനം വളർച്ചയാണിത്. കഴിഞ്ഞ വർഷം രാജ്യത്തെ ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയതും ജിദ്ദ വിമാനത്താവളം വഴി ആയിരുന്നു.
കഴിഞ്ഞ വർഷം അഞ്ചു കോടിയിലേറെ യാത്രക്കാരെത്തി ലോകത്തിലെ മെഗാ എയർപോർട്ടുകളുടെ പട്ടികയിൽ ജിദ്ദ ഇടംപിടിച്ചിരുന്നു. സൗദി ചരിത്രത്തിൽ ആദ്യമായാണ് ഒരു വിമാനത്താവളം ഇത്രയധികം യാത്രക്കാരെ സ്വീകരിക്കുന്നത്. ജിദ്ദയെ ആഗോള വ്യോമയാന ഹബ്ബാക്കി മാറ്റുന്നതിന്റെ പ്രധാന നാഴികക്കല്ലാണിതെന്ന് ജിദ്ദ എയർപോർട്ട് സി.ഇ.ഒ പറഞ്ഞു. 2030 ആകുമ്പോഴേക്കും പ്രതിവർഷം പത്ത് കോടിയിലധികം യാത്രക്കാരെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ജിദ്ദ വിമാനത്താവളം.
Adjust Story Font
16

