താമസ, തൊഴിൽ, നിയമ ലംഘനം; സൗദിയിൽ ഒരാഴ്ചക്കിടെ 14,242 പേർ അറസ്റ്റിൽ
6,285 നിയമ ലംഘകരെ നാടുകടത്തി

റിയാദ്: സൗദി സുരക്ഷാ അധികൃതർ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തത് 14,242 അനധികൃത താമസക്കാരെ. മാർച്ച് 26 നും ഏപ്രിൽ ഒന്നിനും ഇടയിൽ സുരക്ഷാ സേന ബന്ധപ്പെട്ട ഗവൺമെൻറ് ഏജൻസികളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ നിയമം ലംഘിച്ച 7,884 പേരും അതിർത്തി സുരക്ഷാ നിയമം ലംഘിച്ച 3,948 പേരും തൊഴിൽ നിയമം ലംഘിച്ച 2,410 പേരുമാണ് പിടിയിലായത്.
യാത്രാ രേഖകൾ ലഭ്യമാക്കാനായി 23,815 നിയമ ലംഘകരെ അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്തു. 6,808 നിയമ ലംഘകരെ അവരുടെ യാത്രാ റിസർവേഷനുകൾ പൂർത്തിയാക്കാനായും റഫർ ചെയ്തു, 6,285 നിയമ ലംഘകരെ നാടുകടത്തി.
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,449 പേർ അറസ്റ്റിലായി. 27 ശതമാനം യെമൻ പൗരന്മാരും 71 ശതമാനം എത്യോപ്യൻ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ 29 പേരെ അറസ്റ്റ് ചെയ്തു.
നിയമലംഘകർക്ക് ഗതാഗതം, താമസം, തൊഴിൽ എന്നീ സൗകര്യങ്ങൾ നൽകിയ 25 പേരെയും അറസ്റ്റ് ചെയ്തു. 32,309 പുരുഷന്മാരും 4,056 സ്ത്രീകളും ഉൾപ്പെടെ ആകെ 36,365 പ്രവാസികൾക്കെതിരെ നിലവിൽ നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16

