Quantcast

സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 17,255 നിയമലംഘകർ

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള റെയ്ഡുകൾ ശക്തമായി തുടരുകയാണ്.

MediaOne Logo

Web Desk

  • Updated:

    2022-10-29 19:20:32.0

Published:

29 Oct 2022 3:47 PM GMT

സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 17,255 നിയമലംഘകർ
X

റിയാദ്: സൗദിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പതിനേഴായിരത്തിലധികം നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. താമസരേഖാ കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവർ. തൊഴിൽ നിയമ ലംഘനം നടത്തിയവർ എന്നിവരാണ് പിടിയിലായത്.

9763 ഇഖാമ നിയമലംഘകരും 4911 അതിർത്തി സുരക്ഷാചട്ടലംഘകരും 2581 തൊഴിൽ നിയമലംഘകരുമാണ് അറസ്റ്റിലായത്. അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ 585 പേരും ഇതിലുൾപ്പെടും. പിടിയിലായവരിൽ 48 ശതമാനം യമനികളും 49 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾവഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 157 പേരും പിടിയിലായിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയായ 10,034 നിയമലംഘകരെ ഒരാഴ്ച്ചക്കിടെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസസൗകര്യം ഒരുക്കിയതിനും 23 പേരെ പിടികൂടി. നിലവിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന 52,916 നിയമലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ തുടരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇക്കൂട്ടത്തിൽ 48,782 പേർ പുരുഷന്മാരും 4,134 സ്ത്രീകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിന് 42,113 പേരെ അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തിട്ടുണ്ട്.

TAGS :

Next Story