സൗദിയിൽ കുടുങ്ങിയ 65,000 ഇറാൻ തീർഥാടകർ സ്വദേശത്തേക്ക് മടങ്ങി
ബാക്കിയുള്ള പതിനൊന്നായിരം ഹാജിമാർ ഉടൻ തന്നെ മടങ്ങുമെന്ന് സൗദി മന്ത്രാലയം

റിയാദ്: ഇസ്രായേൽ ആക്രമണത്തെത്തുടർന്നുണ്ടായ വ്യോമമേഖലാ നിയന്ത്രണങ്ങൾ കാരണം സൗദി അറേബ്യയിൽ കുടുങ്ങിയ 65,000 ഇറാൻ തീർഥാടകർ സ്വദേശത്തേക്ക് മടങ്ങി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ബാക്കിയുള്ള പതിനൊന്നായിരം ഹാജിമാർ ഉടൻ തന്നെ ഇറാനിലേക്ക് മടങ്ങുമെന്ന് സൗദി മന്ത്രാലയം അറിയിച്ചു.
ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ വ്യോമ മേഖല അടച്ചതോടെ നിരവധി തീർഥാടകരാണ് സൗദിയിൽ കുടുങ്ങിയത്. ഇവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സൽമാൻ രാജാവ് പ്രത്യേക നിർദേശം നൽകിയിരുന്നു. ഇതിനായി ഒരു പ്രത്യേക ഓപ്പറേഷൻസ് റൂമും പ്രവർത്തിച്ചു വരികയാണ്.
ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ നിന്ന് ഹാജിമാരെ ആദ്യം അറാർ വിമാനത്താവളത്തിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട്, ബസ്സുകൾ ഉപയോഗിച്ച് ഇറാഖ് വഴിയാണ് അവരെ ഇറാനിലേക്ക് തിരിച്ചയച്ചത്. യാത്രക്കായി കാത്തിരിക്കുന്ന ശേഷിക്കുന്ന ഹാജിമാർക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16

