972 മീ നീളത്തിൽ കടൽതീര പാത; ജിദ്ദയിലെ അൽ അർബഈൻ തടാക വികസനപ്രവർത്തനം പുരോഗമിക്കുന്നു
ജലഗുണനിലവാരം വർധിപ്പിക്കാൻ തടാകത്തിലെ മണ്ണ് നീക്കം ചെയ്യും

റിയാദ്: ജിദ്ദ വാട്ടർഫ്രണ്ട് പദ്ധതിയുടെ ഭാഗമായി അൽ അർബഈൻ തടാകത്തിന്റെ വികസന പ്രവർത്തനങ്ങളുമായി ജിദ്ദ ഗവർണറേറ്റ് മുന്നോട്ട്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 972 മീറ്റർ നീളമുള്ള കടൽതീര പാതയുടെ നിർമാണം ആരംഭിച്ചു. തടാകത്തിന്റെ ആഴവും ജലത്തിന്റെ ഗുണനിലവാരവും വർധിപ്പിക്കുന്നതിനായി രണ്ടാം ഘട്ടത്തിൽ 3,50,000 ക്യൂബിക് മീറ്റർ മണ്ണ് തടാകത്തിന്റെ അടിത്തട്ടിൽ നിന്ന് നീക്കം ചെയ്യും. ഇതിലൂടെ ചരിത്രപ്രസിദ്ധമായ അൽ-ബന്ത് തുറമുഖത്തേക്ക് കടൽവെള്ളം വീണ്ടുമെത്തിക്കാൻ സാധിക്കും.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ പ്രധാന നാഴികക്കല്ലുകൾ ചരിത്രപ്രസിദ്ധമായ ജിദ്ദ വികസന പ്രോഗ്രാം അധികൃതർ വെളിപ്പെടുത്തി. 1,85,000 ചതുരശ്ര മീറ്റർ പ്രദേശം കുഴിച്ചുമാറ്റി വികസിപ്പിച്ചിട്ടുണ്ട്. 12,000 ലീനിയർ മീറ്ററിലധികം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും. 2,000 ചതുരശ്ര മീറ്ററിലധികം റോഡുകൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ചരിത്രപരമായി മക്കയിലേക്കുള്ള തീർഥാടകരുടെയും ഉംറ തീർഥാടകരുടെയും പ്രധാന പ്രവേശന കവാടമായിരുന്നു അൽ ബന്ത് തുറമുഖം. ജിദ്ദയുടെ സംസ്കാരത്തിലും ചരിത്രത്തിലും ഈ തുറമുഖത്തിനുണ്ടായിരുന്ന വലിയ സ്വാധീനവും പ്രാധാന്യവും വീണ്ടെടുക്കുകയാണ് ഈ പുനരുദ്ധാരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Adjust Story Font
16

