എഐ, ടൂറിസം മേഖലകളിൽ വളർച്ച: സൗദിയിലെ വാണിജ്യ രജിസ്‌ട്രേഷൻ 19 ലക്ഷമായി
വാണിജ്യ സ്ഥാപന രജിസ്‌ട്രേഷനിൽ 46 ശതമാനവും വനിതാ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ

റിയാദ്: 2026 രണ്ടാം പാദത്തിന്റെ അവസാനത്തോടെ സൗദി അറേബ്യയിലെ സജീവ വാണിജ്യ രജിസ്‌ട്രേഷനുകൾ 19 ലക്ഷമായി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12 ശതമാനം വർധനയുണ്ടായതായി വാണിജ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ത്രൈമാസ ബിസിനസ് സെക്ടർ റിപ്പോർട്ട് പറയുന്നു. ഈ പാദത്തിൽ 71,000-ത്തിലധികം പുതിയ വാണിജ്യ രജിസ്‌ട്രേഷനുകൾ നൽകിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ സജീവ വാണിജ്യ രജിസ്‌ട്രേഷനുകളുടെ ആകെ എണ്ണം 19,18,512 ആയി. 12,80,505 സ്ഥാപനങ്ങളും 6,38,007 കമ്പനികളും ഉൾപ്പെടെയാണിത്.
എഐ രംഗത്തെ സജീവ വാണിജ്യ രജിസ്‌ട്രേഷനുകൾ 22,591 ആയി, 33 ശതമാനം വാർഷിക വർധനയാണുണ്ടായത്. അതേസമയം ക്ലൗഡ് കമ്പ്യൂട്ടിങ് രജിസ്‌ട്രേഷനുകൾ 42 ശതമാനം വർധിച്ച് 6,802 ആയി. സജീവ ഇ-കൊമേഴ്സ് രജിസ്‌ട്രേഷനുകൾ 23 ശതമാനം ഉയർന്ന് 48,497 ആയി. ഈ മേഖലയിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന 10 രാജ്യങ്ങളിൽ സൗദി അറേബ്യയും ഇടം നേടിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ടൂറിസം മേഖലയിലും വലിയ വളർച്ച കൈവരിച്ചു. റിസോർട്ടുകൾക്കായുള്ള സജീവ രജിസ്‌ട്രേഷനുകൾ 43 ശതമാനം വർധിച്ചു. ടൂറിസ്റ്റ് ഗൈഡ് പ്രവർത്തനങ്ങൾ 38 ശതമാനവും വർധിച്ചു. ടൂർ ഓപ്പറേറ്റർമാർ 33 ശതമാനവും ട്രാവൽ ഏജൻസികൾ 32 ശതമാനവും വർധിച്ചു.
അതേസമയം, സൗദിയിൽ സജീവ വാണിജ്യ സ്ഥാപന രജിസ്‌ട്രേഷനിൽ 46 ശതമാനവും വനിതാ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. 38 ശതമാനം യുവ സംരംഭകരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും. 2026 രണ്ടാം പാദത്തിൽ സൗദി നൽകിയ 71,000-ത്തിലധികം വാണിജ്യ രജിസ്‌ട്രേഷനുകളിൽ 47 ശതമാനവും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കാണ്. സ്ത്രീ സാമ്പത്തിക ശാക്തീകരണത്തിൽ രാജ്യത്തിന്റെ തുടർച്ചയായ പുരോഗതി പ്രതിഫലിപ്പിക്കുന്നതാണിത്.
Adjust Story Font
16

