സൗദിയിൽ മയക്കുമരുന്ന് വേട്ട ഊർജിതം; നിരവധി പേർ പിടിയിൽ
മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടികൂടുന്നവർ ഇളവ് പ്രതീക്ഷിക്കരുതെന്ന് നേരത്തെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

സൗദിയിൽ മയക്കുമരുന്ന് പരിശോധന കർശനമാക്കിയതോടെ നിരവധി പേർ പിടിയിൽ. ഖാത്ത്, ഹാഷിഷ്, മെതാംഫെറ്റാമിൻ ഗുളികകൾ തുടങ്ങിയവയാണ് പ്രധാനമായും പിടികൂടിയത്. മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്നവർക്ക് യാതൊരു ഇളവും ലഭിക്കില്ലെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അസീർ മേഖലയിൽ കഴിഞ്ഞ ദിവസം മാത്രം 14 എത്യോപ്യൻ സ്വദേശികളെയാണ് 260 കിലോഗ്രാം ഖാത്ത് മയക്കുമരുന്ന് ഇലകൾ കടത്താൻ ശ്രമിക്കുന്നതിനിടെ ബോർഡർ ഗാർഡ് പട്രോളിംഗ് സംഘം പിടികൂടിയത്. മറ്റൊരു സംഭവത്തിൽ, 28 കിലോഗ്രാം ഖാത്തുമായി നാല് എത്യോപ്യൻ പൗരന്മാരും പിടിയിലായി. അസീർ മേഖലയിൽ നിന്ന് 11 കിലോഗ്രാം ഖാത്തും 80 കിലോഗ്രാം ഖാത്തും കടത്താൻ ശ്രമിച്ച ഒരു സൗദി പൗരനെയും മറ്റൊരു എത്യോപ്യൻ സ്വദേശിയെയും പിടികൂടി. ഹാഷിഷ് വിൽപ്പനയ്ക്ക് ശ്രമിച്ച ഒരു സൗദി പൗരനും അസീറിൽ നിന്ന് അറസ്റ്റിലായിട്ടുണ്ട്.
നാർക്കോട്ടിക് കൺട്രോളിന്റെ നേതൃത്വത്തിൽ ജിദ്ദയിൽ നടത്തിയ പരിശോധനയിൽ 1.5 കിലോഗ്രാം മെതാംഫെറ്റാമിൻ ഗുളികകളുമായി രണ്ട് പാകിസ്ഥാൻ പൗരന്മാരെ പിടികൂടി. അൽബാഹ മേഖലയിലും ഗുളിക കടത്ത് ശ്രമം തകർത്തു. രാജ്യം മയക്കുമരുന്നിനെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ യാതൊരു ദയയും പ്രതീക്ഷിക്കേണ്ടതില്ലെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16

