Quantcast

സൗദിയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തി തുടങ്ങി

അര ലക്ഷം രൂപക്ക് മുകളിലാണ് കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് ഈടാക്കുന്നതെന്ന് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ പരിശോധന ഫലം, തവക്കല്‍നായിലെ ഹെല്‍ത്ത് പാസ്പോര്‍ട്ടിന്റെ പ്രിന്റ്, യാത്രയുടെ 72 മണിക്കൂര്‍ മുമ്പുള്ള മുഖീം രജിസ്ട്രേഷന്റെ പ്രിന്റ് എന്നിവയാണ് കൊച്ചി വിമാനതാവളത്തില്‍ നിന്ന് പരിശോധിച്ചതെന്ന് ജിദ്ദയിലെത്തിയ ആദ്യ യാത്രക്കാരന്‍ മീഡിയവണ്ണിനോട് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    29 Aug 2021 11:04 PM IST

സൗദിയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തി തുടങ്ങി
X

സൗദിയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തി തുടങ്ങി. ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്ക് അരലക്ഷം രൂപക്ക് മുകളില്‍ ചെലവ് വരുന്നതായി പ്രവാസികള്‍ പറയുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ ഇന്ത്യ സൗദിയുമായി എയര്‍ ബബിള്‍ കരാറുണ്ടാക്കാത്തതാണ് യാത്ര പ്രതിസന്ധി രൂക്ഷമാക്കുന്നത്. സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇടത്താവളങ്ങളില്‍ തങ്ങാതെ നേരിട്ട് സൗദിയിലേത്ത് തിരിച്ച് വരാമെന്ന പ്രഖ്യാപനം വന്ന ശേഷം ഇന്ന് ആദ്യമായി കേരളത്തില്‍ നിന്നും പ്രവാസികള്‍ സൗദിയിലെത്തി. 395 യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കാണ് സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനമെത്തിയത്. എന്നാല്‍ ഈ വിമാനത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഉണ്ടായിരുന്നതെന്ന് വിമാനം ചാര്‍ട്ട് ചെയ്ത ട്രാവല്‍ ഏജന്റ് വ്യക്തമാക്കി. മറ്റുള്ളവരെല്ലാം കേരളത്തിന് പുറത്ത് നിന്നുള്ളവരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും നേരിട്ട് വരാമെന്ന ചട്ടം നേരത്തെ നിലവിലുള്ളതാണ്. ഇത്തരക്കാര്‍ക്ക് വേണ്ടി ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് സൗദിയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവരും എത്തിയത്.

അര ലക്ഷം രൂപക്ക് മുകളിലാണ് കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് ഈടാക്കുന്നതെന്ന് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ പരിശോധന ഫലം, തവക്കല്‍നായിലെ ഹെല്‍ത്ത് പാസ്പോര്‍ട്ടിന്റെ പ്രിന്റ്, യാത്രയുടെ 72 മണിക്കൂര്‍ മുമ്പുള്ള മുഖീം രജിസ്ട്രേഷന്റെ പ്രിന്റ് എന്നിവയാണ് കൊച്ചി വിമാനതാവളത്തില്‍ നിന്ന് പരിശോധിച്ചതെന്ന് ജിദ്ദയിലെത്തിയ ആദ്യ യാത്രക്കാരന്‍ മീഡിയവണ്ണിനോട് പറഞ്ഞു. ജിദ്ദ വിമാനത്താവളത്തില്‍ തവക്കല്‍നാ സ്റ്റാറ്റസ് മാത്രമേ പരിശോധിച്ചുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു ഗള്‍ഫ് രാജ്യങ്ങളുമായുള്ളത് പോലെ സൗദിയുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയിട്ടില്ലാത്തതിനാല്‍ വലിയ തുക നല്‍കി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യുകമാത്രമാണ് സൗദിയിലെ പ്രവാസികള്‍ക്ക് മുമ്പിലുള്ള മാര്‍ഗ്ഗം. എന്നാല്‍ വരും ദിവസങ്ങളില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലൂടെ ട്രാന്‍സിറ്റ് യാത്രക്കാരായി യാത്ര ചെയ്യാന്‍ വഴിയൊരുങ്ങിയേക്കുമെന്ന് ട്രാവല്‍ ഏജന്റുമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യ സൗദിയുമായി എയര്‍ബബിള്‍ കരാറുണ്ടാക്കി സൗദി പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

TAGS :

Next Story