നിയമലംഘകർക്ക് വധശിക്ഷ വരെ!; മയക്കുമരുന്ന് നിയന്ത്രണം കടുപ്പിച്ച് ജിസിസി രാജ്യങ്ങൾ
ഏകീകൃത നിയമനിർമാണത്തിന് രൂപം നൽകി ജിസിസി മന്ത്രിതല സമിതി

റിയാദ്: മയക്കുമരുന്നുകളും സൈക്കോട്രോപിക് ഉത്പന്നങ്ങളും നിയന്ത്രിക്കുന്നതിനുള്ള ഏകീകൃത നിയമനിർമാണത്തിന് രൂപം നല്‍കി ഗള്‍ഫ് രാഷ്ട്രങ്ങള്‍. ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി, കയറ്റുമതി, ഗതാഗതം എന്നിവയ്ക്ക് നിയന്ത്രണങ്ങൾ കര്‍ശനമാക്കുന്നതാണ് നിയമം. ആറ് ആവശ്യങ്ങള്‍ക്ക് മാത്രമായി അനുമതി നിജപ്പെടുത്തിയിട്ടുണ്ട്. നിയമലംഘകര്‍ക്ക് വധശിക്ഷ വരെ ശിക്ഷ ലഭിക്കും. ജി.സി.സി രാജ്യങ്ങളുടെ മന്ത്രിതല സമിതിയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. ഇത്തരം ഉത്പന്നങ്ങൾ വ്യാപാരം ചെയ്യുന്നതിനായുള്ള ലൈസൻസിങ്ങിനുള്ള നിയന്ത്രണങ്ങളും, നിയമവിരുദ്ധമായി വ്യാപാരം ചെയ്യുന്നതിനുള്ള പിഴകളും ശിക്ഷകളും നിയമം വിഭാവനം ചെയ്യുന്നുണ്ട്.
അംഗീകൃത ഗവൺമെന്റ് സ്ഥാപനങ്ങള്‍, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍, ഇത്തരം ഉത്പന്നങ്ങള്‍ ആവശ്യമായ രാസ വിശകലന ലബോറട്ടറികള്‍, മരുന്ന് നിര്‍മിക്കാന്‍ ലൈസന്‍സുകള്ള ഫാക്ടറികള്‍, ഇത്തരം മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ അനുമതിയുള്ള ഗവൺമെന്റ് ഇതര ആശുപത്രികള്‍ എന്നിവിടങ്ങളിൽ അനുവദിക്കും. കൂടാതെ, ഇത്തരം മരുന്നുകളുടെ വ്യപാര അനുമതിയുള്ള ഷോപ്പുകള്‍, ഫാര്‍മസികള്‍, ഫാക്ടറികള്‍ എന്നിവക്കും മയക്കുമരുന്നുകളും സൈക്കോട്രോപിക് ഉത്പന്നങ്ങളും നിയമവിധേയമായി ഇറക്കുമതി കയറ്റുമതി ചെയ്യാന്‍ സാധിക്കും. നിയമ വിധേയമല്ലാത്ത എല്ലാത്തരം ഇടപാടുകളും വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമായി പരിഗണിക്കും.
Adjust Story Font
16

