ഹജ്ജ് ചട്ടങ്ങൾ ലംഘിച്ച് മക്കയിൽ തങ്ങിയ നൂറുകണക്കിന് വിദേശികൾ അറസ്റ്റിൽ
താമസക്കെട്ടിടങ്ങളിൽ ഉൾപ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്

റിയാദ്: ഹജ്ജ് ചട്ടങ്ങൾ ലംഘിച്ച് മക്കയിൽ തങ്ങിയ നൂറുകണക്കിന് വിദേശികൾ അറസ്റ്റിലായി. ഏപ്രിൽ 18 മുതൽ സന്ദർശക വിസയിലുള്ളവർ മക്കയിൽ തങ്ങാൻ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. താമസക്കെട്ടിടങ്ങളിൽ ഉൾപ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പിടിക്കപ്പെട്ടാൽ നാടുകടത്തലും വൻ തുക പിഴയും ശിക്ഷയായി ലഭിക്കും.
ഹജ്ജിനോട് അനുബന്ധിച്ച് സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വ്യാപക പരിശോധന. വീടുകൾ കയറിയും റോഡുകളിൽ പ്രത്യേക ചെക്ക് പോയിന്റുകൾ സ്ഥാപിച്ചും പരിശോധനയുണ്ട്. ഹജ്ജ് പെർമിറ്റ്, മക്ക ഇക്കാമ , ജോലി ചെയ്യാനുള്ള അനുമതിപത്രം, എന്നിവ മക്കയിൽ തങ്ങാൻ നിർബന്ധമാണ്. അനധികൃതമായി മക്കയിൽ താമസിക്കാൻ സഹായിക്കുന്നവർക്കും ഒരു ലക്ഷം റിയാൽ പിഴ ലഭിക്കും.
മക്കയിൽ പെർമിറ്റില്ലാത്ത ആളുകളെ വാഹനത്തിൽ കയറ്റുന്നതിനും വിലക്കുണ്ട്, മക്കയിലേക്ക് അനധികൃതമായി ആളുകളെ കൊണ്ടുപോയാൽ വാഹന ഉടമ ഒരു ലക്ഷം റിയാൽ വരെ പിഴനൽകണം. കൂടാതെ വാഹനം കണ്ടുകെട്ടൽ ഉൾപ്പെടെ കടുത്ത നടപടികളും നേരിടേണ്ടി വരും.
Adjust Story Font
16

