മലയാളികൾക്കും നേട്ടമാകും, സൗദിയിലെ അബഹയിലേക്ക് ആദ്യ വിമാന സർവീസ് ആരംഭിച്ച് സലാം എയർ
ഒമാൻ കണക്ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കുന്നവർക്കും സർവീസ് ഗുണമാകും

റിയാദ്: സൗദിയിലെ അബഹയിലേക്ക് ആദ്യ വിമാന സർവീസ് ആരംഭിച്ച് സലാം എയർ. ഒമാൻ സുൽത്താനേറ്റിന്റെ ബജറ്റ് എയർലൈനായ സലാം എയർ അബഹ സിറ്റിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു. മലയാളികൾക്കും നേട്ടമാകുന്നതാണ് സലാം എയറിൻ്റെ സർവീസ്. വിമാനക്കമ്പനിയുടെ പ്രാദേശിക നെറ്റ്‌വർക്ക് തുടർച്ചയായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ സർവീസ്.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യോമബന്ധം മെച്ചപ്പെടുത്താനും ഒമാൻ സുൽത്താനേറ്റിനും അസീർ മേഖലക്കുമിടയിലുള്ള വിനോദസഞ്ചാരത്തിന് പിന്തുണ നൽകാനും സഹായകമാകുന്നതാകും സലാം എയറിൻ്റെ വിമാന സർവീസ്. സലാം എയർ ആഴ്ചയിൽ നാല് വിമാനങ്ങളാണ് മസ്കത്ത്-അബഹ റൂട്ടിൽ സർവീസ് നടത്തുക.
ഒമാന്റെ ലോജിസ്റ്റിക്സ് മേഖലകളുടെ വികസനത്തിൽ സജീവ പങ്കാളിത്തമാണ് സലാം എയർ വഹിക്കുന്നത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിലാണ് സലാം എയർ സർവീസ് പ്രഖ്യാപനം നടത്തിയത്. സൗദിയുടെ ഒമാനിലെ അംബാസഡർ ഇബ്രാഹിം സാദ് ഇബ്രാഹിം ബിൻ ബീഷാൻ, സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ, പങ്കാളികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
Adjust Story Font
16

