മസ്കത്ത് എയർപോർട്ടിൽ എയർ ഇന്ത്യ അപകടത്തിൽപ്പെട്ട സംഭവം; അന്വേഷണം ആരംഭിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി
അപകടത്തെ തുടർന്ന് യാത്രക്കാർക്ക് ബദൽ വിമാനം ഏർപ്പെടുത്തുകയായിരുന്നു

റിയാദ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കത്ത് എയർപോർട്ട് റൺവെയിൽ അപകടത്തിൽ പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. മസ്കത്ത് - കണ്ണൂർ വിമാനമാണ് ഈ മാസം 15 ന് ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് നിയന്ത്രണം വിട്ട് ലൈറ്റുകളിലിടിച്ചത്, അപകടത്തെ തുടർന്ന് യാത്രക്കാർക്ക് ബദൽ വിമാനം ഏർപ്പെടുത്തുകയായിരുന്നു.
മെയ് 15ന് രാത്രി ഒമ്പതരയോടെയാണ് മസ്കത്ത് വിമാനത്താവളത്തിൽ അപ്രതീക്ഷിത സംഭവം നടക്കുന്നത്. കണ്ണൂരിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിലൂടെ വേഗത കൈവരിക്കുന്നതിനിടെയാണ് ലൈറ്റുകളിലിടിച്ച് അപകടമുണ്ടാവുന്നത്. ഉടൻ തന്നെ പൈലറ്റ് വിമാനം തിരിച്ചിറക്കി. റൺവേയുടെ നടുവിലൂടെ പോകുന്നതിന് പകരം വലതുവശത്തെ അരികിലുള്ള ലൈറ്റുകളെ കേന്ദ്രീകരിച്ചാണ് വിമാനം ടേക്ക് ഓഫിനായി കുതിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻചക്രത്തിന് കേടുപാടുകൾ സംഭവിക്കുകയും ടയർ പൊട്ടുകയും ചെയ്തു. വൻ ദുരന്തമാണ് ഒഴിവായത്. യാത്രക്കാരെ ഉടൻ തന്നെ ടെർമിനലിലേക്ക് മാറ്റി. തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബദൽ വിമാനം ഏർപ്പെടുത്തിയെങ്കിലും 13 മണിക്കൂറിലേറെ വൈകിയാണ് യാത്രക്കാർക്ക് കണ്ണൂരിലെത്താനായത്. അപകടത്തിൽപ്പെട്ട ബോയിംഗ് വിമാനം മസ്കത്ത് എയർപോർട്ടിൽ തുടരുന്നുണ്ട്. ബ്ലാക്ക് ബോക്സ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാകുന്നതോടെ മാത്രമേ റൺവേയിൽ വിമാനത്തിന് ദിശ തെറ്റാനുണ്ടായ കൃത്യമായ കാരണം വ്യക്തമാകൂ. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുകയാണെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
Adjust Story Font
16

