സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!; സൗദിയിൽ ഹെവി വാഹനങ്ങൾക്ക് 3 മാസത്തിനിടെ അനുവദിച്ചത് 15,000ത്തിലധികം പെർമിറ്റുകൾ
അതിർത്തികളിൽ പ്രത്യേക നിബന്ധനകളും പരിശോധനകളും തുടരും

റിയാദ്: സൗദി അറേബ്യയിലെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ഊർജിതമാക്കി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ്. 2026-ന്റെ ആദ്യ പാദത്തിൽ മാത്രം നഗരപരിധിക്ക് പുറത്തുള്ള റോഡുകളിലൂടെയുള്ള വലിയ ഭാരവാഹനങ്ങൾക്കായി 15,000-ത്തിലധികം പ്രത്യേക പെർമിറ്റുകളാണ് അതോറിറ്റി അനുവദിച്ചത്. പെർമിറ്റുകളുടെ എണ്ണത്തിലുണ്ടായ വർധനവ് അതോറിറ്റിയുടെ ഡിജിറ്റൽ സേവനങ്ങളുടെ വിജയമായി വിലയിരുത്തപ്പെടുന്നു. ഗുണഭോക്താക്കൾക്ക് ഓൺലൈൻ വഴി വേഗത്തിൽ പെർമിറ്റുകൾ എടുക്കാൻ സാധിക്കുന്നത് നടപടിക്രമങ്ങൾ ലളിതമാക്കി.
ഗുണഭോക്താക്കൾക്ക് ഓൺലൈൻ വഴി വേഗത്തിൽ പെർമിറ്റുകൾ എടുക്കാൻ സാധിക്കുന്നത് നടപടിക്രമങ്ങൾ ലളിതമാക്കി. വിഭജിക്കാൻ കഴിയാത്ത വലിയ ഭാരങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ നിർബന്ധമായും പെർമിറ്റ് എടുത്തിരിക്കണം. റോഡ് അടിസ്ഥാന സൗകര്യങ്ങൾ തകരുന്നത് ഒഴിവാക്കാൻ അമിതഭാരം കയറ്റിയ വാഹനങ്ങളെ നിയന്ത്രിക്കുന്നതിനായി വെയ്‌യിങ് സ്റ്റേഷനുകളിൽ കർശന പരിശോധന തുടരും.
അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി പ്രത്യേക സമയങ്ങളിൽ മാത്രമേ വലിയ ഭാരങ്ങൾ വഹിച്ചുള്ള യാത്ര അനുവദിക്കൂ. മോശം കാലാവസ്ഥയുള്ളപ്പോഴും രാത്രികാലങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ഇത്തരം യാത്രകൾക്ക് നിയന്ത്രണമുണ്ടാകും. റോഡ് നിലവാരത്തിൽ ലോകത്ത് മികച്ച റാങ്കിങ് കൈവരിക്കുക, 2030-ഓടെ റോഡ് അപകടമരണങ്ങൾ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അതോറിറ്റി പ്രവർത്തിക്കുന്നത്. ഇത് രാജ്യത്തെ ലോജിസ്റ്റിക് മേഖലയുടെ വികസനത്തിനും വലിയ പിന്തുണയാകും.
Adjust Story Font
16

