സ്വകാര്യ മേഖലകളിൽ 25 ലക്ഷം സൗദി പൗരന്മാർ...; തൊഴിൽ വിപണിയിൽ സ്വദേശികളുടെ കുതിപ്പ് തുടരുന്നു
ലക്ഷ്യം 92% കൈവരിച്ചതായി മാനവവിഭശേഷി, സാമൂഹിക വികസന മന്ത്രി

റിയാദ്: സൗദി ഇതിനകം 2020-ൽ വിഭാവനം ചെയ്ത തൊഴിൽ വിപണി തന്ത്രത്തിന്റെ ലക്ഷ്യങ്ങളിൽ 92 ശതമാനവും കൈവരിച്ചതായി മാനവവിഭശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജിഹി. മദീന മേഖലയിൽ സംരംഭകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു വെളിപ്പെടുത്തൽ. സ്വകാര്യ മേഖലയിൽ നിലവിൽ 25 ലക്ഷം സൗദി പൗരന്മാരാണ് ജോലി ചെയ്യുന്നത്. സ്വതന്ത്ര തൊഴിൽ സംരംഭങ്ങൾ വഴി 4.3 ലക്ഷം സൗദികൾ പ്രയോജനം നേടി. വിദൂര തൊഴിൽ, ഫ്ലെക്സിബിൾ ജോലി കരാറുകൾ എന്നിവയിലൂടെ 10 ലക്ഷത്തിലധികം പേർക്കും അവസരങ്ങൾ ലഭിച്ചു.
വഅ്ദ് പദ്ധതിക്കു കീഴിലായി 45 ലക്ഷം പരിശീലന അവസരങ്ങൾ ഒരുക്കുകയും ഇതിൽ 20 ലക്ഷം പേർ പരിശീലനം പൂർത്തിയാക്കുകയും ചെയ്തു. കൂടാതെ, 380 കോടിയിലധികം റിയാൽ ചെലവഴിച്ച് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ട് വഴി 15 ലക്ഷത്തിലധികം പൗരന്മാർക്കും പരിശീലനം നൽകി. 1.3 ലക്ഷം ഗുണഭോക്താക്കൾക്കായി ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 850 കോടി റിയാലിന്റെ സാമ്പത്തിക സഹായം സാമൂഹിക വികസന ബാങ്ക് നൽകിയതായും മന്ത്രി അറിയിച്ചു.
Adjust Story Font
16

