സൗദി അറേബ്യ ഗസ്സയിലേക്കുള്ള സഹായം വർധിപ്പിക്കുന്നു
സൗദിയുടെ വിമാനങ്ങൾ ഈജിപ്തിലെത്തുന്നത് തുടരും

റിയാദ്: ഗസ്സയിലേക്കുള്ള സഹായവസ്തുക്കൾ വഹിച്ച് സൗദിയുടെ വിമാനങ്ങൾ ഈജിപതിലെത്തുന്നത് തുടരും. സൗദിയുടെ 67 വിമാനങ്ങളും എട്ട് കപ്പലുകളുമാണ് ഇത് വരെ ഈജിപ്തിലെത്തിയത്. ഇതുവഴി 7,612 ടണ്ണിലധികം വരുന്ന ഭക്ഷണം, മെഡിക്കൽ സാധനങ്ങൾ, ഷെൽട്ടർ എന്നിവ സൗദി ഗസ്സയിലെത്തിച്ചു. സഹായം വർധിപ്പിക്കുന്നതിനായി പ്രത്യേക വ്യോമ, നാവിക കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെയും കെയ്‌റോയിലെ സൗദി അറേബ്യൻ എംബസിയുടെയും സഹകരണത്തോടെ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെഎസ്‌റിലീഫ്) ആണ് സഹായങ്ങൾ ഏകോപിപ്പിക്കുന്നത്.
വെടിനിർത്തലിന് ശേഷവും ഭക്ഷണപ്പൊതികളും കുഞ്ഞുങ്ങൾക്കുള്ള പാൽ പാക്കേജുകളുടെ വിതരണവും സൗദി തുടരുന്നുണ്ട്. ലോജിസ്റ്റിക്കൽ ഉപകരണങ്ങൾ, ജനറേറ്ററുകൾ, വാട്ടർ ടാങ്കറുകൾ എന്നിവയ്‌ക്കൊപ്പം ഇരുപത് ആംബുലൻസുകളും സൗദി ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് എത്തിച്ചിരുന്നു. അതിർത്തി അടച്ചിടലുകൾ ഒഴിവാക്കുന്നതിനും സഹായ വിതരണം ഉറപ്പാക്കുന്നതിനും ജോർദാനുമായി സഹകരിച്ച് വ്യോമ പ്രവർത്തനങ്ങൾ ശക്തമാക്കി. ഗസ്സ മുനമ്പിനുള്ളിൽ 90 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ദുരിതാശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നതിനായി അന്താരാഷ്ട്ര സംഘടനകളുമായി വിവിധ കരാറുകളിലും ഒപ്പുവച്ചു.
Adjust Story Font
16

