വാഹനങ്ങളുടെ മുൻ സീറ്റിൽ ബേബി സീറ്റില്ലാതെ കുട്ടികളെ ഇരുത്തരുത്: സൗദിയിൽ മുന്നറിയിപ്പ്
മുലകുടി പ്രായത്തിലുള്ള ശിശുക്കള്‍ ഉള്‍പ്പെടെയുള്ള കുട്ടികളെ രക്ഷിതാക്കളുടെ കൂടെ മുന്‍ സീറ്റില്‍ ഇരുത്തുന്നത് നിയമ ലംഘനമായി കണക്കാക്കും

ദമ്മാം: സൗദിയില്‍ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ബേബി സീറ്റില്ലാതെ കുട്ടികളെ ഇരുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ട്രാഫിക് വിഭാഗം. മുലകുടി പ്രായത്തിലുള്ള ശിശുക്കള്‍ ഉള്‍പ്പെടെയുള്ള കുട്ടികളെ രക്ഷിതാക്കളുടെ കൂടെ മുന്‍ സീറ്റില്‍ ഇരുത്തുന്നത് നിയമ ലംഘനമായി കണക്കാക്കും. ഇത്തരം നിയമലംഘനങ്ങള്‍ക്ക് മുന്നൂറ് മുതല്‍ അഞ്ഞൂറ് റിയാല്‍ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.
ജനറല്‍ ട്രാഫിക് ഡയറക്ട്രേറ്റാണ് മുന്നറിയിപ്പ് ആവര്‍ത്തിച്ചത്. മുലകുടി പ്രായത്തിലുള്ള കുട്ടികളെ രക്ഷിതാവിനൊപ്പം മുന്‍സീറ്റില്‍ ഇരുത്തുന്നത് ട്രാഫിക് നിയമ ലംഘനമായി കണക്കാക്കും. കുട്ടികള്‍ക്കൊപ്പം ഇരിക്കല്‍ നിര്‍ബന്ധമാണെങ്കില്‍ രക്ഷിതാവും കുട്ടിയും പിന്‍സീറ്റ് തെരഞ്ഞെടുക്കാവുന്നതാണ്. അല്ലാത്ത പക്ഷം ബേബി സീറ്റ് ഉപയോഗിച്ച് കുട്ടിയെ മുന്‍സീറ്റില്‍ തനിച്ചിരുത്തുകയും രക്ഷിതാവ് പിന്‍സീറ്റിലേക്ക് മാറുകയും ചെയ്യണമെന്നും ട്രാഫിക് വിഭാഗം വിശദീകരണം നല്‍കി. ഇളം പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാഹനത്തില്‍ ബേബി സീറ്റ് നിര്‍ബന്ധമാണെന്നും ഡയറക്ട്രേറ്റ് വ്യക്തമാക്കി.
നിയമലംഘനം നടത്തിയാല്‍ മുന്നൂറ് മുതല്‍ അഞ്ഞൂറ് റിയാല്‍ വരെ പിഴയൊടുക്കേണ്ടി വരും. ഓട്ടോമാറ്റിക് ക്യാമറകള്‍ വഴി ഇത്തരം നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുമെന്നും അതോറിറ്റി പറഞ്ഞു. പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്ത് പോകുന്നതും നിയമ ലംഘനമാണ്. 300 മുതല്‍ അഞ്ഞൂറു റിയാല്‍ വരെ പിഴ ലഭിക്കാവുന്ന ലംഘനമാണിത്. കുട്ടികള്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണെന്നും കൂടെ ആളില്ലാതെ വാഹനങ്ങളില്‍ തനിച്ചാക്കരുതെന്നും ട്രാഫിക് ഡയറക്ട്രേറ്റ് പറഞ്ഞു.
Adjust Story Font
16

