സൗദിയുടെ ജനസംഖ്യ മൂന്നരക്കോടി പിന്നിട്ടു; 44.4 ശതമാനവും പ്രവാസികൾ
പൗരന്മാരിൽ കൂടുതലും യുവാക്കൾ

റിയാദ്: സൗദി അറേബ്യയുടെ ജനസംഖ്യ മൂന്നരക്കോടി പിന്നിട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷാവസാനത്തെ അടിസ്ഥാനമാക്കിയുള്ള ഈ കണക്കുകൾ പ്രകാരം, രാജ്യത്തെ ജനസംഖ്യയിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പുതിയ കണക്കുകൾ അനുസരിച്ച്, മൊത്തം ജനസംഖ്യയുടെ 55.6% സൗദി പൗരന്മാരാണ്, അതേസമയം 44.4% വിദേശികളാണ്. ലിംഗഭേദമനുസരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, 62.1% പുരുഷന്മാരും 37.9% സ്ത്രീകളുമാണ് രാജ്യത്തുള്ളത്.
പ്രായം തിരിച്ചുള്ള വിവരങ്ങൾ ഏറെ ശ്രദ്ധേയമാണ്. 14 വയസ്സു വരെ ഉള്ളവർ 22.5% വും, 15 മുതൽ 64 വയസ്സു വരെ പ്രായമുള്ളവർ 74.7% വുമാണ്. 65 വയസ്സിനു മുകളിലുള്ളവർ മൊത്തം ജനസംഖ്യയുടെ 2.8% മാത്രമാണ്. ഇത് സൗദി ജനസംഖ്യയുടെ വലിയൊരു ഭാഗം യുവജനങ്ങളാണെന്ന് അടിവരയിടുന്നു.
ചെറുപ്പക്കാരുടെ ഈ വർധിച്ചുവരുന്ന ജനസംഖ്യ നിരക്ക് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുവജനങ്ങളുടെ ഉന്നമനത്തിനായി വിദ്യാഭ്യാസം, പരിശീലനം, തൊഴിൽ കഴിവ് വർദ്ധിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികളാണ് രാജ്യം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
Adjust Story Font
16

