6,600 കോടി റിയാൽ വരുമാനം!; സൗദിയുടെ സേവന കയറ്റുമതിയിൽ 17% വളർച്ച
സേവന ഇറക്കുമതിയിൽ 2.6% കുറവ്

റിയാദ്: സൗദി അറേബ്യയുടെ സേവന കയറ്റുമതി മേഖലയിൽ വൻ കുതിച്ചുചാട്ടം. 2025-ന്റെ നാലാം പാദത്തിൽ രാജ്യത്തിന്റെ സേവന കയറ്റുമതി വരുമാനം 6,610 കോടി റിയാലിലെത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16.8 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് യാത്രാ സേവനങ്ങളുടെ മേഖലയിൽ നിന്നാണ്. 3,950 കോടി റിയാൽ ഈ സേവന കയറ്റുമതിയിൽ നിന്ന് മാത്രം ലഭിച്ചു. ഇതിൽ 92.2 ശതമാനവും വ്യക്തിഗത യാത്രാ സേവനങ്ങളിൽ നിന്നുള്ളതാണ്.
1,050 കോടി റിയാലുമായി ഗതാഗത മേഖല രണ്ടാം സ്ഥാനത്തെത്തി. ഇതിൽ വിമാന ഗതാഗതം 40.6 ശതമാനം വിഹിതം നേടി. കപ്പൽ, കര ഗതാഗത മാർഗങ്ങളാണ് തൊട്ടുപിന്നിൽ. പ്രൊഫഷണൽ, അഡ്മിനിസ്ട്രേറ്റീവ് കൺസൾട്ടിങ് ഉൾപ്പെടെയുള്ള ബിസിനസ് സേവനങ്ങളിൽ നിന്ന് 260 കോടി റിയാൽ വരുമാനവും ലഭിച്ചു. കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സേവനങ്ങൾ (230 കോടി റിയാൽ), നിർമാണ മേഖല (180 കോടി റിയാൽ) എന്നിവയും മികച്ച സംഭാവന നൽകി. ഗവൺമെന്റ് സേവനങ്ങളിൽ നിന്ന് 280 കോടി റിയാലും ലഭിച്ചു.
കയറ്റുമതി വർധിച്ചപ്പോൾ സേവന ഇറക്കുമതിയിൽ 2.6 ശതമാനത്തിന്റെ കുറവുണ്ടായി. 2025 നാലാം പാദത്തിൽ 11,960 കോടി റിയാലാണ് ഇറക്കുമതിക്കായി ചെലവാക്കിയത്. ഇതിൽ ഗതാഗത സേവനങ്ങൾക്കാണ് (3,350 കോടി റിയാൽ) ഏറ്റവും കൂടുതൽ തുക ചെലവായത്. ഇതിൽ പകുതിയോളം (45.6%) കടൽ മാർഗമുള്ള ചരക്ക് നീക്കത്തിനാണ്. യാത്രാ സേവനങ്ങളുടെ ഇറക്കുമതി 2,520 കോടി റിയാലായി രേഖപ്പെടുത്തി. നിർമാണ മേഖല (1,640 കോടി റിയാൽ), ഇൻഷുറൻസ്-പെൻഷൻ സേവനങ്ങൾ (520 കോടി റിയാൽ) എന്നിവയാണ് മറ്റ് പ്രധാന ഇറക്കുമതി ഇനങ്ങൾ.
Adjust Story Font
16

