നിയമലംഘനം; ജിദ്ദയിൽ 2 സ്ഥാപനങ്ങൾക്ക് കനത്ത പിഴയിട്ട് സൗദി വാട്ടർ അതോറിറ്റി
1 ലക്ഷം റിയാൽ, 30,000 റിയാൽ എന്നിങ്ങനെയാണ് പിഴ

ജിദ്ദ: ജലനിയമങ്ങൾ ലംഘിച്ച ജിദ്ദയിലെ രണ്ട് സ്ഥാപനങ്ങൾക്ക് സൗദി വാട്ടർ അതോറിറ്റി കനത്ത പിഴ ചുമത്തി. നിയമലംഘനങ്ങൾ സംബന്ധിച്ച് അതോറിറ്റി നടത്തിയ കൃത്യമായ നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് നടപടി. ഔദ്യോഗിക അനുമതിയില്ലാതെ ജലവിതരണ ശൃംഖലയിൽ നിന്ന് കണക്ഷൻ എടുത്തതിന് ഒരു സ്ഥാപനത്തിന് ഒരു ലക്ഷം റിയാൽ പിഴ ചുമത്തി. ഇതിനുപുറമെ, ശൃംഖലയ്ക്കുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനുള്ള മുഴുവൻ ചെലവും അനധികൃതമായി വെള്ളം ഉപയോഗിച്ചതിലൂടെ ഗവൺമെന്റിനുണ്ടായ നഷ്ടവും ഈ സ്ഥാപനം നൽകണം.
സ്രോതസ്സ് വെളിപ്പെടുത്താത്ത മലിനജലം, സീവേജ് നെറ്റ്‌വർക്കിന്റെ ഇൻസ്പെക്ഷൻ ചേമ്പറിലേക്ക് പമ്പ് ചെയ്ത് നാശനഷ്ടങ്ങൾ വരുത്തിയ മറ്റൊരു സ്ഥാപനത്തിന് 30,000 റിയാൽ പിഴയും വിധിച്ചു. കൂടാതെ, കേടുപാടുകൾ തീർക്കുന്നതിനുള്ള മുഴുവൻ തുകയും ഇവർ വഹിക്കണം. അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും ജലവിതരണ സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനുമാണ് ഇത്തരം കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതെന്ന് സൗദി വാട്ടർ അതോറിറ്റി വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും അതോറിറ്റി അറിയിച്ചു.
Adjust Story Font
16

