'കുവൈത്തിന് നേരെയുള്ള ഇറാൻ ആക്രമണം, ഗൾഫ് മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണി'; അപലപിച്ച് സൗദി അറേബ്യ
സൗദി-കുവൈത്ത് വിദേശകാര്യ മന്ത്രിമാർ അടിയന്തര ചർച്ച നടത്തി

റിയാദ്: കുവൈത്ത് വ്യോമപാത ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. ഇത്തരം പ്രകോപനങ്ങൾ ഗൾഫ് മേഖലയുടെ തന്നെ സുരക്ഷയ്ക്ക് വലയി ഭീഷണിയാണെന്ന് സൗദി ചൂണ്ടിക്കാട്ടി. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബർ അൽ അഹമ്മദ് അസബാഹും ഇന്ന് നടത്തിയ ഫോൺ സംഭാഷണത്തിലായിരുന്നു രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ അടിയന്തര സാഹചര്യങ്ങളും സൈനിക നീക്കങ്ങളും സംഭാഷണത്തിൽ ചർച്ചയായി. സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രിമാർ വിശകലനം ചെയ്തു.
ജോർദാനിലെ യുഎസ് എയർബേസിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ 2 യു.എസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശക്തമായ മറുപടി നൽകുമെന്ന യു.എസ്. സെൻട്രൽ കമാൻഡിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് പുലർച്ചെ ഇറാന്റെ ഖിഷം ദ്വീപ്, ഷദേഗാൻ എന്നീ മേഖലകളിൽ അമേരിക്കൻ വ്യോമസേന കനത്ത ആക്രമണം നടത്തി. തൊട്ടുപിന്നാലെയാണ് ഇന്ന് കുവൈത്തിലേക്ക് ആക്രമണം ഉണ്ടാകുന്നത്. കുവൈത്തിലെ അലി അൽ സാലം എയർബേസിലെ അമേരിക്കൻ ആയുധശേഖരവും, റഡാർ നിരീക്ഷണകേന്ദ്രവും തങ്ങൾ ആക്രമിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷം ലഘൂകരിക്കാൻ നടപടികൾ വേണമെന്ന് മുസ്ലിം വേൾഡ് ലീഗും, യുഎഇ വിദേശകാര്യമന്ത്രാലയും ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16

