1.4 കോടി ഡോളർ സഹായം; ജോർദാനിലെ പ്രിൻസ് ഫൈസൽ ആശുപത്രി വിപുലീകരിക്കാൻ സൗദി
8,000 ച.മീറ്ററിലധികം വിസ്തീർണമുള്ള പുതിയ നാലുനില കെട്ടിടം നിർമിക്കും

റിയാദ്: ജോർദാനിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രിൻസ് ഫൈസൽ ആശുപത്രിയുടെ വിപുലീകരണത്തിനും നവീകരണത്തിനുമായി 1.4 കോടി ഡോളർ ധനസഹായം നൽകി സൗദി അറേബ്യ. സൗദി ഫണ്ട് ഫോർ ഡെവലപ്‌മെന്റ് (എസ്.എഫ്.ഡി) വഴിയാണ് തുക നൽകുന്നത്. പദ്ധതിയുടെ ശിലാസ്ഥാപന കർമം ജോർദാൻ പ്രധാനമന്ത്രി ഡോ.ജാഫർ ബിൻ അബ്ദുൽ ഫത്താഹ് ഹസ്സൻ, എസ്.എഫ്.ഡി സി.ഇ.ഒ സുൽത്താൻ ബിൻ അബ്ദുൽ റഹ്മാൻ അൽ മുർഷിദ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു.
നിലവിലുള്ള കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിന് പുറമെ പദ്ധതിയുടെ ഭാഗമായി 8,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള പുതിയ നാലുനില കെട്ടിടവും നിർമിക്കും. അത്യാധുനിക മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ, അടിയന്തര വൈദ്യസഹായത്തിനുള്ള സംവിധാനങ്ങൾ, എയർ ആംബുലൻസുകൾക്കായി മെഡിക്കൽ ഇവാക്വേഷൻ ലാൻഡിങ് പാഡ് എന്നിവയും സജ്ജീകരിക്കും. പ്രാദേശിക സമൂഹത്തിന് മികച്ച ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ ജോർദാന്റെ വികസന പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് ഈ പദ്ധതി നൽകുന്നത്. ഏറ്റവും മികച്ച എഞ്ചിനീയറിങ്, സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.
Adjust Story Font
16

