ഹാക്കർമാർ കടക്ക് പുറത്ത്!; ആഗോള സൈബർ സുരക്ഷയിൽ ലോകത്ത് ഒന്നാമതായി സൗദി അറേബ്യക്ക് ഹാട്രിക് തിളക്കം
നേട്ടം വേൾഡ് കോംപറ്റിറ്റീവ്‌നെസ്സ് ഇയർബുക്ക് 2026-ൽ

റിയാദ്: അന്താരാഷ്ട്ര സൈബർ സുരക്ഷാ രംഗത്ത് ആധിപത്യം തുടർന്ന് സൗദി അറേബ്യ. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (IMD) പുറത്തുവിട്ട 'വേൾഡ് കോംപറ്റിറ്റീവ്‌നെസ്സ് ഇയർബുക്ക് 2026' റിപ്പോർട്ട് പ്രകാരം ആഗോള സൈബർ സുരക്ഷാ സൂചികയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നിലനിർത്തി. ഇത് തുടർച്ചയായ മൂന്നാം വർഷമാണ് രാജ്യം ഈ മുൻനിര സ്ഥാനം കാത്തുസൂക്ഷിക്കുന്നത്.
സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ദീർഘവീക്ഷണത്തോടെയുള്ള പിന്തുണയും നിർദേശങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷാ വ്യൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട തൂണായാണ് സൈബർ സുരക്ഷയെ രാജ്യം കാണുന്നത്. ദേശീയ സൈബർ സുരക്ഷാ അതോറിറ്റിയുടെ രൂപീകരണവും, സാങ്കേതിക പങ്കാളിയായ സൗദി ഇൻഫർമേഷൻ ടെക്‌നോളജി കമ്പനിയുടെ (SITE) മികച്ച ഇടപെടലുകളും ഈ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമായി. ആഗോളതലത്തിൽ തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള പ്രതിരോധ സംവിധാനമാണ് രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്.
ഈ വർഷത്തെ ആഗോള മത്സരക്ഷമതാ സൂചികയുമായി ബന്ധപ്പെട്ട മറ്റ് ഉപസൂചികകളിലും സൗദി വലിയ മുന്നേറ്റം നടത്തി. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ITU) ആഗോള സൈബർ സുരക്ഷാ സൂചികയിൽ സൗദി അറേബ്യയെ ഏറ്റവും ഉയർന്ന വിഭാഗമായ 'റോൾ മോഡൽ' പദവി നൽകിയാണ് തരംതിരിച്ചിരിക്കുന്നത്. രാജ്യത്തെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങൾ, ദേശീയ സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനൊപ്പം ഈ മേഖലയിലെ നിക്ഷേപങ്ങളും നവീകരണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലും അതോറിറ്റി ശക്തമായി മുന്നോട്ട് പോവുകയാണ്.
Adjust Story Font
16

