റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം കോടതിയുടെ നിര്‍ദേശം
ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് ശേഷം നിരീക്ഷിച്ച് വിവരമറിയിക്കാനാണ് കോടതി നിർദേശം
![Saudi, Supreme Court, month of Ramadan, Saudi, Supreme Court, month of Ramadan,](https://www.mediaoneonline.com/h-upload/2023/03/19/1357814-1353072-1.webp)
ദമ്മാം: റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിംകോടതിയുടെ നിര്‍ദ്ദേശം നൽകി. ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് ശേഷം നിരീക്ഷിച്ച് വിവരമറിയിക്കാനാണ് കോടതി നിർദേശം . ഇതിനിടെ റമദാനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇരു ഹറം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍.
ശഅബാന്‍ ഇരുപത്തിയൊമ്പത് പൂര്‍ത്തിയാകുന്ന ചൊവ്വാഴ്ച മാസപ്പിറവി നിരീക്ഷിക്കുന്നതിനാണ് സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കിയത്. നഗ്ന നേത്രങ്ങള്‍ കൊണ്ടോ ബൈനോകുലറിലൂടെയോ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്തുള്ള കോടതിയെ വിവരമറിയിക്കണം. എന്നാല്‍ ചൊവ്വാഴ്ച മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യത കുറവാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. സൂര്യാസ്തമയത്തിന് ഏകദേശം 9 മിനുട്ട് മുമ്പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാലാണിത്. ഇതിനിടെ റമദാനിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ പള്ളികള്‍. ഇരു ഹറം ഉള്‍പ്പെടെയുള്ള പള്ളികളില്‍ വിപുലമായ സൗകര്യങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. കോവിഡിന് ശേഷം മദീനയിലെ പ്രവാചക പള്ളിയുടെ മുഴുവന്‍കവാടങ്ങളും ഇത്തവണ തുറന്ന് നല്‍കും. രാജ്യത്തെ വിപണിയിലും വന്‍ തിരക്കാണനുഭവപ്പെടുന്നത്. റമദാനിന് മുന്നോടിയായുള്ള ഷോപ്പിംഗിലാണ് ജനങ്ങള്‍. റമദാന്‍ പ്രമാണിച്ച് രാജ്യത്തെ ഷോപ്പിംഗ് മാളുകളുമായി ചേര്‍ന്ന് 140ല്‍ പരം ഉല്‍പന്നങ്ങള്‍ക്ക മന്ത്രാലയം പ്രത്യേക വിലക്കിഴിവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16