എസ്‌ഐആർ: പ്രവാസികൾക്ക് ഒരേ പാസ്‌പോർട്ട് നമ്പറിൽ രണ്ട് എപിക് നമ്പറുകൾ ലഭിക്കുന്നതായി പരാതി
അപേക്ഷ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ വീണ്ടും അപേക്ഷിച്ച പ്രവാസികൾക്കാണ് രണ്ട് എപിക് നമ്പർ ലഭിച്ചതായി ചൂണ്ടിക്കാണിക്കുന്നത്

ഷാർജ: ഇരട്ടവോട്ട് പോലുള്ള അപാകതകൾ പരിഹരിക്കാൻ നടപ്പാക്കുന്ന സ്‌പെഷൽ ഇന്ററൻസീവ് റിവിഷ(എസ്‌ഐആർ)നിൽ പ്രവാസികൾക്ക് ഒരേ പാസ്‌പോർട്ട് നമ്പറിൽ രണ്ട് എപിക് നമ്പറുകൾ ലഭിക്കുന്നതായി പരാതി. അപേക്ഷ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ വീണ്ടും അപേക്ഷിച്ച പ്രവാസികൾക്കാണ് രണ്ട് എപിക് നമ്പർ ലഭിച്ചതായി ചൂണ്ടിക്കാണിക്കുന്നത്.
പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സമർപ്പിക്കുന്ന 6A ഫോമിൽ പാസ്‌പോർട്ട് നമ്പറാണ് അടിസ്ഥാന രേഖയായി നൽകുന്നത്. എന്നാൽ, അപേക്ഷ നടപടി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ വീണ്ടും അപേക്ഷ നൽകിയ പ്രവാസികളിൽ ചിലർക്ക് ഒരേ പാസ്‌പോർട്ട് നമ്പറിൽ രണ്ട് എപിക് നമ്പർ ലഭിച്ചത് എസ്‌ഐആറിന്റെ സൂക്ഷമതയെ പോലും ചോദ്യം ചെയ്യുകയാണെന്ന് ഗൾഫിലെ സമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
പ്രവാസികളുടെ വോട്ട് അപേക്ഷകൾ അവർക്ക് വോട്ട് രേഖപ്പെടുത്തേണ്ട ബൂത്തുകളിലേക്കോ, ശരിയായ ബിഎൽഓമാരിലോക്കോ എത്താതെ മാറി പോകുന്നു എന്ന പരാതിയും വ്യാപകമാണ്.
അപേക്ഷയുടെ സ്റ്റാറ്റസ് കൃത്യമായി ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് പലർക്കും രണ്ട് തവണ അപേക്ഷിക്കേണ്ടി വന്നത്. ഇനി വോട്ട് ഇരട്ടിപ്പ് ഉണ്ടായിട്ടുണ്ടെങ്കിലും അത് മറ്റൊരു ഫോം നൽകി ഒഴിവാക്കേണ്ട ചുമതലയും പ്രവാസികൾക്ക് മേൽ വരുമോ എന്ന ആശങ്കയും സാമൂഹിക പ്രവർത്തകർ പങ്കുവെച്ചു.
Adjust Story Font
16

