ആക്രമണം തുടർന്ന് ഇറാൻ; യുഎഇയിൽ പരിക്കേറ്റവരുടെ എണ്ണം 178 ആയി, 11 മരണം
ഇന്ന് മാത്രം പ്രതിരോധിച്ചത് 20 ബാലിസ്റ്റിക് മിസൈലുകൾ 37 ഡ്രോണുകൾ

ദുബൈ: ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ യുഎഇയിൽ ഇതുവരെ 178 പേർക്ക് പരിക്കേറ്റതായും 11 പേർ കൊല്ലപ്പെട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് മാത്രം യുഎഇ വ്യോമ പ്രതിരോധ സേന 20 ബാലിസ്റ്റിക് മിസൈലുകളെയും 37 ഡ്രോണുകളെയും വിജയകരമായി തകർത്തു. ഇറാന്റെ ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ 398 ബാലിസ്റ്റിക് മിസൈലുകൾ, 15 ക്രൂയിസ് മിസൈലുകൾ, 1,872 ഡ്രോണുകൾ എന്നിവയാണ് പ്രതിരോധ സേന നേരിട്ടത്.
ഈ ആക്രമണങ്ങളിൽ രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ചിരുന്ന രണ്ട് യുഎഇ സായുധ സേനാംഗങ്ങളും സായുധ സേനയിലെ കരാർ ജീവനക്കാരനായ ഒരു മൊറോക്കൻ പൗരനും മരിച്ചു. കൂടാതെ ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള 8 സാധാരണ പൗരന്മാരും കൊല്ലപ്പെട്ടു. പരിക്കേറ്റ 178 പേരിൽ ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാരുണ്ട്. നിസാരമായ പരിക്കുകൾ മുതൽ അതീവ ഗുരുതരമായവ വരെയും ഇവരിലുണ്ട്. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ്, ഈജിപ്ത്, സുഡാൻ തുടങ്ങി മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ളവർ പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം സജ്ജമാണെന്നും ശത്രുക്കളുടെ ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അബൂദബിയിലെ ഖലീഫ പ്രത്യേക സാമ്പത്തികമേഖലയിൽ ഇന്ന് മിസൈൽ ആക്രമണങ്ങൾ ഉണ്ടായി. ഇതിൽ 5 ഇന്ത്യൻ പൗരന്മാർക്കും ഒരു പാകിസ്താനി സ്വദേശിക്കും പരിക്കുണ്ട്. ആക്രമണത്തിന് പിന്നാലെ മേഖലയിൽ തീപിടിത്തമുണ്ടായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തീപിടിത്തം ഇപ്പോൾ പൂർണമായും നിയന്ത്രണവിധേയമാണെന്നും തീയണച്ച ഭാഗങ്ങൾ തണുപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അബൂദബി മീഡിയ ഓഫീസ് അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.
Adjust Story Font
16

