Quantcast

ഇസ്രായേൽ ആക്രമണം: ഗസ്സയിൽ നിന്ന് പരിക്കേറ്റ കൂടുതൽ പേരെ അബൂദബിയിൽ എത്തിച്ചു

പരിക്കേറ്റ 1000 കുട്ടികളെയും 1000 കാൻസർ രോഗികളെയും ഗസ്സയിൽ നിന്ന് എത്തിച്ച് യു.എ.ഇ ആശുപത്രികളിൽ ചികിത്സിക്കാനാണ് പ്രസിഡന്‍റ് പ്രഖ്യാപിച്ചത്.

MediaOne Logo

Web Desk

  • Published:

    19 Dec 2023 5:52 PM GMT

More wounded from Gaza were brought to Abu Dhabi
X

അബൂദബി: ഇസ്രായേൽ ആക്രമണത്തി‌ൽ പരിക്കേറ്റവരും കാൻസർ രോഗികളുമായി ഗസ്സയിൽ നിന്നുള്ള ആറാമത് വിമാനം അബൂദബിയിലെത്തി. അടിയന്തര ചികിത്സ ആവശ്യമുള്ള 61കുട്ടികളും കുടുംബാംഗങ്ങളും സംഘത്തിലുണ്ട്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്റെ നിർദേശത്തെ തുടർന്നാണ് ചികിത്സ ആവശ്യമുള്ളവരെ രാജ്യത്ത് എത്തിക്കുന്ന പദ്ധതി ആവിഷ്കരിച്ചത്.

പരിക്കേറ്റ 1000 കുട്ടികളെയും 1000 കാൻസർ രോഗികളെയും ഗസ്സയിൽ നിന്ന് എത്തിച്ച് യു.എ.ഇ ആശുപത്രികളിൽ ചികിത്സിക്കാനാണ് പ്രസിഡന്‍റ് പ്രഖ്യാപിച്ചത്. ഗസ്സയുടെ സമീപ പ്രദേശമായ ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളം വഴിയാണ് സംഘത്തെ അബൂദബിയിലെത്തിച്ചത്. കുട്ടികൾക്കൊപ്പം 71കുടുംബാഗങ്ങളും അബൂദബിയിലെത്തി.

നേരത്തെ എത്തിയ അഞ്ച് ബാച്ചുകളിലെ കുട്ടികളുടെയും മറ്റു രോഗികളുടെയും ചികിത്സ വിവിധ ആശുപത്രികളിൽ പുരോഗമിക്കുകയാണ്. ആക്രമണം ആരംഭിച്ച ഒക്ടോബർ മുതൽ ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിനായി വിവിധ പദ്ധതികൾ യു.എ.ഇ നടപ്പാക്കി വരുന്നുണ്ട്. ഇതിനകം 131 വിമാനങ്ങളിലായി 14,000 ടൺ ഭക്ഷണവും മെഡിക്കൽ, റിലീഫ് വസ്തുക്കളും അടക്കം ഗസ്സയിലേക്ക് എത്തിച്ചു.

'ഗാലന്റ് നൈറ്റ് 3' എന്നു പേരിട്ട ജീവകാരുണ്യ ഓപറേഷന്‍റെ ഭാഗമായി ഗസ്സയിൽ ഫീൽഡ് ആശുപത്രിയും കടൽവെള്ള ശുദ്ധീകരണ പ്ലാന്‍റുകളും ഒരുക്കിയിട്ടുമുണ്ട്. യു.എ.ഇ ഫീൽഡ് ആശുപത്രിയിലേക്ക് ഒമ്പതംഗ മെഡിക്കൽ വളണ്ടിയർമാരുടെ സംഘം കഴിഞ്ഞദിവസം പുറപ്പെട്ടിരുന്നു. ആരോഗ്യ സേവനരംഗത്ത് താൽപര്യമുള്ളവരുടെ മൂന്നാമത് ബാച്ചാണ് തിങ്കളാഴ്ച ഗസ്സയിലെത്തിയത്.



TAGS :

Next Story