യുഎഇയിലെ പുതിയ അധ്യയനവർഷം ആദ്യദിനം പിസിആർ ഫലം വേണം; ക്ലാസിൽ മാസ്‌ക് നിബന്ധന തുടരും
16 ലക്ഷത്തിലേറെ വിദ്യാർഥികൾ അവധി കഴിഞ്ഞ് വിദ്യാലയങ്ങളിലെത്തും. ഇതിന് മുന്നോടിയായി എല്ലാ സുരക്ഷാ, ആരോഗ്യ സംരക്ഷണ മുന്നൊരുക്കങ്ങളും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.

ദുബൈ: യുഎഇയിൽ സ്‌കൂൾ തുറക്കുന്ന ദിവസം വിദ്യാർഥികൾ പിസിആർ പരിശോധനാ ഫലം ഹാജരാക്കണമെന്ന് നിർദേശം. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് അധ്യയന വർഷാംരംഭത്തിൽ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. ഈമാസം 29 നാണ് യുഎഇയിലെ സ്‌കൂളുകൾ തുറക്കുന്നത്.
12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർഥികൾ, ജീവനക്കാർ, മറ്റു സേവനദാതാക്കൾ എന്നിവർ സ്‌കൂളിലെ ആദ്യദിനം 96 മണിക്കൂറിനുളളിലെടുത്ത പിസിആർ പരിശോധനയിലെ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നാണ് അതോറിറ്റിയുടെ നിർദേശം. പിന്നീട്, തുടർച്ചയായി പിസിആർ എടുക്കേണ്ടതില്ല. ക്ലാസ് മുറികളിലടക്കം അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിബന്ധന തുടരും. ഈമാസം 29നാണ് യുഎഇയിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾ തുറക്കുക.
16 ലക്ഷത്തിലേറെ വിദ്യാർഥികൾ അവധി കഴിഞ്ഞ് വിദ്യാലയങ്ങളിലെത്തും. ഇതിന് മുന്നോടിയായി എല്ലാ സുരക്ഷാ, ആരോഗ്യ സംരക്ഷണ മുന്നൊരുക്കങ്ങളും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. സ്‌കൂൾ കവാടങ്ങളിൽ തെർമൽ പരിശോധന, ക്ലാസ് മുറികളിൽ സാമൂഹിക അകലം എന്നിവ പുതിയ മാനദണ്ഡം നിഷ്‌കർഷിക്കുന്നില്ല. സ്‌കൂൾ ബസുകളിലെ ഡ്രൈവർമാരും ജീവനക്കാരും മാസ്‌ക് ധരിക്കുകയും കൈകൾ സമയാസമയങ്ങളിൽ സാനിറ്റൈസ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നത് തുടരും.
Adjust Story Font
16

