ദുബൈയിലും ഷാർജയിലും ഇരുചക്രവാഹനങ്ങൾക്ക് ഇന്ന് മുതൽ സ്പീഡ് ലൈനിൽ വിലക്ക്
നിയമലംഘകർക്ക് കനത്ത പിഴ

ദുബൈ: ഷാർജയിലും ദുബൈയിലും ഡെലിവറി ബൈക്കുകൾ ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങൾക്ക് റോഡിലെ ലൈൻ സംബന്ധിച്ച പുതിയ നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, റൈഡർമാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇരുചക്രവാഹനങ്ങൾ സ്പീഡ് ലൈനുകളിൽ പ്രവേശിക്കരുത്. ഷാർജയിൽ നാല് ലൈനുള്ള റോഡിൽ വലതുവശത്തെ മൂന്നാമത്തെയും നാലാമത്തെയും ലൈനുകളിലൂടെയും, മൂന്ന് ലൈനുള്ള റോഡിൽ നടുവിലെയും വലതുവശത്തെയും ലൈനുകളിലൂടെയും, രണ്ട് ലൈനുള്ള റോഡിൽ വലതുവശത്തെ ലൈനിലൂടെയും മാത്രമേ മോട്ടോർബൈക്കുകൾക്ക് സഞ്ചരിക്കാൻ അനുമതിയുള്ളൂ. ഷാർജയിൽ ബസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളും റോഡിന്റെ വലതുവശത്തെ ലൈനിൽ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ.
ദുബൈയിൽ അഞ്ച് വരി റോഡിൽ ഏറ്റവും ഇടതുവശത്തെ രണ്ട് ലൈനുകളിൽ ഡെലിവറി ബൈക്കുകൾക്ക് നിരോധനമുണ്ട്. നാല് വരി, മൂന്ന് വരി റോഡുകളിൽ ഏറ്റവും ഇടതുവശത്തെ ലൈനിലും ഇരുചക്രവാഹനങ്ങൾക്ക് വിലക്കുണ്ട്. വാഹനങ്ങൾ ലൈനുകൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ റഡാർ നിരീക്ഷണം കർശനമാക്കും. ഷാർജയിൽ നിയമം ലംഘിക്കുന്ന ഹൈവി വാഹനങ്ങൾക്ക് 1500 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റുകളും, ലൈൻ നിയമം പാലിക്കാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും ലഭിക്കും. ദുബൈയിൽ നിയമം ലംഘിക്കുന്ന റൈഡർമാർക്ക് ആദ്യഘട്ടത്തിൽ 500 ദിർഹം പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ പിഴ 700 ദിർഹമായി വർധിക്കുകയും, മൂന്നാം തവണ നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യും. അബൂദബിയിലും അജ്മാനിലും സമാനമായ ഗതാഗത നിയന്ത്രണങ്ങൾ നിലവിലുണ്ട്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) അതത് എമിറേറ്റുകളിലെ പൊലീസും സംയുക്തമായാണ് ഈ സുരക്ഷാ നടപടികൾ നടപ്പാക്കുന്നത്.
Adjust Story Font
16

