1000 ലധികം ട്വീറ്റുകള്‍ കൂടി നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍
കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകൾക്ക് ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസി ലൈക്കടിച്ചതും കേന്ദ്രസര്‍ക്കാറിനെ പ്രകോപിപ്പിച്ചിട്ടുണ്ട്

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട 1000 ലധികം ട്വീറ്റുകള്‍ കൂടി നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍. നീക്കം ചെയ്യാനാവശ്യപ്പെട്ട 1178 ട്വിറ്റർ അക്കൗണ്ടുകൾ പാകിസ്ഥാന്‍, ഖാലിസ്ഥാന്‍ അക്കൌണ്ടുകളാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. കർഷക സമരത്തെ കുറിച്ചുള്ള തെറ്റായതും പ്രകോപനപരവുമായ വാർത്ത പ്രചരിപ്പിക്കുന്നത് തടയാൻ ആണ് നടപടി ആവശ്യപ്പെടുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനെ അറിയിച്ചു. എന്നാല്‍ ആവശ്യത്തോട് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകൾക്ക് ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസി ലൈക്കടിച്ചതും കേന്ദ്രസര്‍ക്കാറിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
കർഷക സമരവുമായി ബന്ധപ്പെട്ട ചില ഹാഷ്ടാഗുകൾ നീക്കം ചെയ്യണമെന്ന് നേരത്തെ കേന്ദ്രസർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ ട്വീറ്റിട്ട 250ഓളം ട്വിറ്റർ അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലോക്ക് പിൻവലിച്ചു. മരവിപ്പിച്ച ഹാന്‍ഡിലുകള്‍ പുനഃസ്ഥാപിച്ചതില്‍ ട്വിറ്ററിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഐടി ആക്ട് 69 എ പ്രകാരമുള്ള നടപടികള്‍ എടുക്കാത്തതിന് ട്വിറ്ററിനെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Adjust Story Font
16

