'ജനലിലൂടെ സഹായത്തിനായി നിലവിളിക്കുന്നത് ഞാൻ കണ്ടു': സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറി; ഐടി ജീവനക്കാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
ആറുവയസുകാരിയായ ഇവരുടെ മകൾ നിഹാരിക വീടിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്

- Updated:
2026-06-06 02:58:42

ന്യൂഡൽഹി: എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ മൂന്ന് പേർ മരിച്ചു. പുനെയിലെ ഖരഡിയിലെ ഫോർച്യൂൺ സിറ്റി അപ്പാർട്ട്മെനലന്റിലാണ് സ്ഫോടനം. സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഐടി ജീവനക്കാരനായ പാണ്ഡുരംഗ് വിഷ്ണു ഗിഥെ (35), പിതാവ് വിഷ്ണു മുൻജാജി ഗിഥെ (60), മാതാവ് വൃന്ദാവനി (55) എന്നിവരാണ് മരിച്ചത്.
പാണ്ഡുരംഗിന്റെ മകൾ നിഹാരിക (6) വീടിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. താഴെ നിന്നിരുന്ന ഇവരുടെ വാടകക്കാരനായ താനാജി ബോട്ടുലെ എന്നയാൾ കുട്ടിയെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. സ്ഫോടനം നടക്കുമ്പോൾ പാണ്ഡുരംഗിന്റെ ഭാര്യ രാജശ്രീ ബാത്ത്റൂമിലായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പാണ്ഡുരംഗിനെയും മാതാപിതാക്കളെയും 100 ശതമാനം പൊള്ളലേറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച ഉടൻ തന്നെ പാണ്ഡുരംഗ് മരണപ്പെട്ടു. വൈകുന്നേരത്തോടെ മാതാപിതാക്കളും മരണത്തിന് കീഴടങ്ങി.
ഖാന്ദ്‌വെനഗറിലെ വീടിന്റെ ഒന്നാം നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. നഗരത്തിലെ ഒരു സ്വകാര്യ ഹെൽത്ത് ടെക്നോളജി കമ്പനിയിലെ ജീവനക്കാരനായിരുന്നു പാണ്ഡുരംഗ്. വീടിൻ്റെ താഴത്തെ നില പാണ്ഡുരംഗിന്റെ സുഹൃത്ത് കൂടിയായ ബോട്ടുലെയ്ക്ക് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ വീടിന്റെ പാർക്കിംഗ് ഏരിയയിൽ മകളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ബോട്ടുലെ പറഞ്ഞു. “രാവിലെ 9.15 ഓടെയാണ് ഒന്നാം നിലയിൽ നിന്ന് ഗ്യാസ് ചോരുന്നതുപോലെയുള്ള ശബ്ദം ആദ്യം കേൾക്കുന്നത്. നിമിഷങ്ങൾക്കകം അവിടെയൊരു സ്ഫോടനം നടന്നു. പുറത്തേക്ക് ഓടിവന്നപ്പോൾ ബാൽക്കണിയിൽ നിഹാരിക നിൽക്കുന്നത് കണ്ടു,” അദ്ദേഹം പറഞ്ഞു.
“ഒരു വലിയ ദുരന്തമാണ് സംഭവിക്കുന്നതെന്ന് മനസിലായതോടെ, ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടാൻ ഞാൻ അവളോട് ആവശ്യപ്പെട്ടു. ചാടിയപ്പോൾ സുരക്ഷിതമായി ഞാൻ കൈകളിൽ പിടികൂടി. കുട്ടിയുടെ പുറകിൽ പൊള്ളലേറ്റിരുന്നതിനാൽ ഉടനടി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അവരുടെ കിടപ്പുമുറിയുടെ ജനലിലൂടെ രാജശ്രീ സഹായത്തിനായി നിലവിളിക്കുന്നതും കണ്ടു. അവർ ഒരു ഷാൾ പുതച്ചുകൊണ്ട് സുരക്ഷിതമായി താഴേക്ക് ഇറങ്ങിവന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
തീർന്നുപോയ സിലിണ്ടറിന് പകരം പുതിയ സിലിണ്ടർ മാറ്റിവെക്കുകയായിരുന്നു പാണ്ഡുരംഗ്. ഇതിനിടയിൽ ഗ്യാസ് ചോർന്നതാകാം സ്ഫോടനത്തിന് കാരണമായതെന്ന് സംശയിക്കുന്നു. തീപിടിത്തത്തിൽ വീട്ടിനുള്ളിലെ ഫർണിച്ചറുകൾക്കും ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഖരാഡി, ധനോരി, യെരവാഡ ഫയർ സ്റ്റേഷനുകളിൽ നിന്നും പി.എം.ആർ.ഡി.എ (PMRDA) ഫയർ സ്റ്റേഷനിൽ നിന്നും ഓരോ ഫയർ ടെൻഡറുകൾ വീതം സ്ഥലത്തെത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Adjust Story Font
16
