ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ

ഡൽഹി: ജെഎൻയു മുൻവിദ്യാർഥി ഉമർ ഖാലിദടക്കമുള്ളവരുടെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മറ്റ് പ്രതികളായ ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ എന്നിവരുടെ ജാമ്യാപേക്ഷയും പരിഗണിക്കുന്നുണ്ട്.
ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. 2020ല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. യുഎപിഎ ചുമത്തപ്പെട്ട് അഞ്ച് വർഷമായി കസ്റ്റഡിയിലാണ് ഉമര്‍ ഖാലിദ്. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ.വി അഞ്ജരിയ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ഉമർ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ള എട്ട് പേരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.
അറസ്റ്റ് ചെയ്ത് അഞ്ച് വർഷത്തിന് ശേഷമായിരുന്നു ഷർജീൽ ഇമാം അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ വിധി വരുന്നത്. സിഎഎ വിരുദ്ധ സമരവും തുടർന്നുണ്ടായ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പടെ എട്ട് വിദ്യാർഥി സംഘടനാ പ്രവർത്തകരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
Adjust Story Font
16

