‘അവർ വോട്ട് ചെയ്യേണ്ടത് ഇന്ത്യയിലല്ല, ബംഗ്ലദേശിൽ’: അസമിലെ ബംഗാളി മുസ്‍ലിം സമൂഹത്തെ ലക്ഷ്യമിട്ട് ഹിമന്ത ബിശ്വ ശര്‍മ്മ
അസമിലെ ബംഗാളി സംസാരിക്കുന്ന അഞ്ചുലക്ഷത്തോളം 'മിയ' വോട്ടുകള്‍ വെട്ടുമെന്നാണ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്

- Published:
28 Jan 2026 10:02 AM IST

ഗുവാഹത്തി: അസമിലെ ബംഗാളി മുസ്‍ലിം സമൂഹമായ മിയാസിനെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മിയാസ് ഇന്ത്യക്കാരല്ലെന്നും അവർക്ക് ഇന്ത്യയിൽ വോട്ടില്ലെന്നും ഇക്കൂട്ടർ ബംഗ്ലദേശിൽ പോയി വോട്ട് ചെയ്യണമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
നിയമങ്ങൾ അനുസരിച്ച്, മിയാസ് ഇവിടെ വോട്ടുചെയ്യാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അസമിലെ ബംഗാളി സംസാരിക്കുന്ന അഞ്ചുലക്ഷത്തോളം 'മിയ' വോട്ടുകള്‍ വെട്ടുമെന്നാണ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്. മിയകളെ ബുദ്ധിമുട്ടിക്കുക എന്നതാണ് തന്റെ കര്‍ത്തവ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘മിയകള്‍ ഇന്ത്യയിൽ വോട്ട് ചെയ്യരുത്. അവരുടെ പേരുകൾ വെട്ടിമാറ്റാൻ നടപടികൾ സ്വീകരിച്ചു. നിയമങ്ങൾ അനുസരിച്ച്, മിയാസ് ഇവിടെ വോട്ടുചെയ്യാൻ പാടില്ല. അവർ ബംഗ്ലദേശിൽ വോട്ടുചെയ്യണം. അസമിൽ എസ്ഐആർ നടപ്പിലാക്കിക്കഴിഞ്ഞാൽ, അവരുടെ 5 ലക്ഷത്തോളം വരുന്ന പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നമുക്ക് നീക്കം ചെയ്യേണ്ടി വരും. കോൺഗ്രസിന് എന്നെ എത്ര വേണമെങ്കിലും അധിക്ഷേപിക്കാം’’– ഹിമന്ത പറഞ്ഞു.
''മിയ ഓടിക്കുന്ന ഓട്ടോറിക്ഷയില്‍ കയറിയാല്‍ അഞ്ചു രൂപയാണ് ചാര്‍ജെങ്കില്‍ നാലു രൂപയേ കൊടുക്കാവൂ. പരമാവധി അവര്‍ എന്ത് ചെയ്യും ? കേസ് കൊടുക്കും. അസം പോലിസ് അത് കൈകാര്യം ചെയ്‌തോളും. ബിജെപിയും ഞാനും മിയ മുസ്‌ലിംകളെ ഉപദ്രവിക്കാന്‍ തന്നെയാണ് രംഗത്തുള്ളത്.''- ശര്‍മ കൂട്ടിചേര്‍ത്തു.
അസമിൽ, രേഖകളില്ലാത്ത കുടിയേറ്റക്കാരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ആക്ഷേപകരമായ ഒരു പദമാണ് "മിയ" (Miya). ബംഗാളി വംശജരായ മുസ്ലിംകളെ ലക്ഷ്യം വെച്ചാണ് പ്രധാനമായും ഈ വാക്ക് ഉപയോഗിക്കുന്നത്. ഇവർ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് പലപ്പോഴും ആരോപിക്കപ്പെടാറുണ്ട്.
Adjust Story Font
16
