Quantcast

നേതാക്കളുടെ ഉയ‍ർത്തെഴുന്നേൽപ്പ് വേദിയോ ? ; ശ്ര​ദ്ധേയമായി ബം​ഗാളിലെ തെരഞ്ഞെടുപ്പ് പോരാട്ടം

സൗരവ് ഗാംഗുലി 2006 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തിയതിനെ ഇന്നും ആഘോഷിക്കുന്ന ബംഗാൾ മണ്ണിൽ രാഷ്ട്രീയ പ്രവർത്തകരുടെ മടങ്ങിവരവിനെ വോട്ടർമാർ എങ്ങനെ സ്വീകരിക്കും എന്നത് നിർണായകമാണ്

MediaOne Logo
നേതാക്കളുടെ ഉയ‍ർത്തെഴുന്നേൽപ്പ് വേദിയോ ? ; ശ്ര​ദ്ധേയമായി ബം​ഗാളിലെ തെരഞ്ഞെടുപ്പ് പോരാട്ടം
X

കൊൽക്കത്ത: പശ്ചമബം​ഗാളിൽ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസും പ്രതിപക്ഷമായ ബിജെപിയും സകല അടവും തെരഞ്ഞെടുപ്പ് ​ഗോദയിൽ പുറത്തെടുക്കുമ്പോൾ ശ്രദ്ധേയമായ ചില മത്സരങ്ങളുമുണ്ട്. ഒരു കാലത്ത് തങ്ങൾ‌ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ മുഖമാവുകയും പിന്നീട് പാർശ്വവത്കരിക്കപ്പെടുകയും ചെയ്ത ഒരു കൂട്ടം നേതാക്കളാണ് ഇത്തവണ പോരാട്ടത്തിന് ഒരുങ്ങുന്നത്. സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തിയതിനെ ഇന്നും ആഘോഷിക്കുന്ന ബംഗാൾ മണ്ണിൽ നേതാക്കളുടെ മടങ്ങിവരവിനെയും വോട്ടർമാർ എങ്ങനെ സ്വീകരിക്കും എന്നത് നിർണ്ണായകമാണ്.

തൃണമൂൽ കോൺ​ഗ്രസിലെ കുനാൽ ഘോഷ്, ജ്യോതി പ്രിയ മല്ലിക്, രാജീവ് ബാനർജി എന്നിവരാണ് ഈ തെരഞ്ഞെടുപ്പോടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന പ്രമുഖർ. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ജയിലിലാവുകയും പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിക്കുകയും ചെയ്ത കുനാൽ ഘോഷിന്റെ തിരിച്ചുവരവ് അമ്പരപ്പിക്കുന്നതാണ്. തൃണമൂലിന്റെ ശക്തനായ വക്താവായി മാറിയ അദ്ദേഹം പത്ത് വർഷത്തിന് ശേഷം ബെലെഘട്ടയിൽ നിന്ന് മത്സരരംഗത്തിറങ്ങുന്നു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഇ.ഡി അന്വേഷണം നേരിടുകയും ജയിലിൽ കഴിയുകയും ചെയ്ത മുൻ ഭക്ഷ്യമന്ത്രി ജ്യോതി പ്രിയ മല്ലിക് ഹബ്ര മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നു. തന്നെ രാഷ്ട്രീയമായി തകർക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയായിരിക്കും തന്റെ വിജയമെന്ന് അദ്ദേഹം അവകാശവാദം. തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിലേക്ക് മാറുകയും പരാജയത്തിന് പിന്നാലെ തൃണമൂലിലേക്ക് തിരിച്ചെത്തുകയും ചെയ്ത രാജീവ് ബാനർജി ദേബ്ര മണ്ഡലത്തിലാണ് ജനവിധി തേടുന്നത്.

ദിലീപ് ഘോഷും റിതേഷ് തിവാരിയുമാണ് മടങ്ങിവരവിന് ആഞ്ഞ് ശ്രമിക്കുന്ന ബിജെപിയിലെ നേതാക്കൾ. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ആർഎസ്എസ് പ്രചാരകനുമായിരുന്ന ദിലീപ് ഘോഷ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ഖരഗ്‌പൂർ സദറിൽ നിന്ന് വീണ്ടും ജനവിധി തേടുന്നു. 2019-ൽ ബിജെപിയെ ബംഗാളിലെ വൻശക്തിയാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം പാർട്ടി നേതൃത്വത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ അദ്ദേഹം വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുകയാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് 2022-ൽ പുറത്താക്കപ്പെട്ട മുതിർന്ന നേതാവ് റിതേഷ് തിവാരി മൂന്ന് വർഷത്തെ 'വനവാസത്തിന്' ശേഷം തിരിച്ചെത്തുകയാണ്. കാശിപൂർ-ബെൽഗാച്ചിയ മണ്ഡലത്തിൽ നിന്നുമാണ് അദ്ദേഹം ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്.

ബം​ഗാളിൽ കോൺ​ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് അധീർ രഞ്ജൻ ചൗധരി മത്സരരം​ഗത്തേക്ക് ഇറങ്ങുന്നത്. ബഹറംപൂരിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. വ‌ലിയൊരു ഇടവേളക്ക് ശേഷമാണ് അധീർരഞ്ജൻ സംസ്ഥാനത്ത് മത്സരിക്കുന്നത്. അഞ്ച് തവണ എംപിയായിരുന്നു അധീർരഞ്ജൻ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. മുൻ തൃണമൂൽ കരുത്തനായിരുന്ന അറബുൾ ഇസ്ലാം ഇത്തവണ ഐഎസ്എഫ് ബാനറിൽ കാനിംഗ് പൂർബയിൽ നിന്ന് ജനവിധി തേടുന്നു.

TAGS :

Next Story