Quantcast

വിദ്വേഷ പ്രസ്താവന: പ്രഗ്യാസിങ് താക്കൂറിനെതിരെ വീണ്ടും പരാതി; കേസെടുക്കാതെ പൊലീസ്

ആയുധങ്ങൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത് ക്രമസമാധാനം തകർക്കാൻ അവർ പ്രോത്സാഹിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

MediaOne Logo

Web Desk

  • Published:

    27 Dec 2022 11:08 AM GMT

വിദ്വേഷ പ്രസ്താവന: പ്രഗ്യാസിങ് താക്കൂറിനെതിരെ വീണ്ടും പരാതി; കേസെടുക്കാതെ പൊലീസ്
X

ശിവമോഗ: എല്ലാ ഹിന്ദുക്കളും വീട്ടിൽ കത്തികൾ മൂർച്ച കൂട്ടി വയ്ക്കണമെന്ന വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പി എം.പി പ്രഗ്യാസിങ് താക്കൂറിനെതിരെ വീണ്ടും പരാതി. തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെയാണ് ശിവമോഗ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. എന്നാൽ പരാതികൾ തുടർച്ചയായി ലഭിച്ചിട്ടും കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല.

വ്യത്യസ്‌ത സമുദായങ്ങൾക്കിടയിൽ അക്രമം സൃഷ്ടിക്കാനുള്ള പ്രകോപനപരമായ പരാമർശങ്ങളാണ് പ്രഗ്യാസിങ് നടത്തിയതെന്ന് എസ്.പി ജി.കെ മിഥുൻ കുമാറിന് ഗോഖലെ നൽകിയ പരാതിയിൽ പറയുന്നു. ആയുധങ്ങൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത് ക്രമസമാധാനം തകർക്കാൻ അവർ പ്രോത്സാഹിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

"ലൗ ജിഹാദിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അതേ രീതിയിൽ മറുപടി നൽകുക. നിങ്ങളുടെ പെൺകുട്ടികളെ സംരക്ഷിക്കുക. ശരിയായ മൂല്യങ്ങൾ പഠിപ്പിക്കുക. നിങ്ങളുടെ വീടുകളിൽ ആയുധങ്ങൾ സുക്ഷിക്കണം, മറ്റൊന്നുമില്ലെങ്കിലും കത്തികളെങ്കിലും മൂർച്ച കൂട്ടി സൂക്ഷിക്കണം"- എന്ന് പ്രഗ്യാസിങ് ആഹ്വാനം ചെയ്തതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, രാഷ്ട്രീയ നിരീക്ഷകൻ തെഹ്സീൻ പൂനവല്ലയും ശിവമോഗ പൊലീസിൽ പരാതി നൽകിയിരുന്നു. ഐ.പി.സിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രഗ്യാസിങ്ങിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. ന്യൂനപക്ഷ സമുദായത്തിനെതിരായ അങ്ങേയറ്റം വിദ്വേഷപരവും നിന്ദ്യവുമായ പ്രസ്താവനയാണ് പ്രഗ്യ നടത്തിയതെന്ന് തെഹ്സീന്റെ പരാതിയിൽ വ്യക്തമാക്കുന്നു.

അതേസമയം, പ്രകോപനപരമായ പ്രസ്താവനകൾ നടത്തി വർഗീയ കലാപത്തിന് പ്രേരിപ്പിക്കുകയാണ് താക്കൂർ ചെയ്തതെന്ന് കർണാടക കോൺഗ്രസ് എം.എൽ.എ അജയ് സിങ് ആരോപിച്ചു. പ്രഗ്യാസിങ് താക്കൂർ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. പാർലമെന്റ് അംഗമായതിനാൽ ഇത്തരം പ്രസ്താവനകൾ നടത്താൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താക്കൂറിനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

എല്ലാവർക്കും സ്വയം സംരക്ഷിക്കാൻ അവകാശമുള്ളതിനാൽ ഹിന്ദുക്കൾ തങ്ങളുടെ വീടുകളിലെ കത്തികൾ മൂർച്ച കൂട്ടി സൂക്ഷിക്കണമെന്നായിരുന്നു പ്രഗ്യാസിങ് കഴിഞ്ഞദിവസം ആഹ്വാനം ചെയ്തത്. ഞായറാഴ്ച ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാർഷിക കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു ഭോപ്പാൽ ബി.ജെ.പി എം.പിയുടെ കലാപ ആഹ്വാനം. പ്രസംഗം വൻ വിവാദമായിട്ടുണ്ട്.

"തങ്ങൾക്കും തങ്ങളുടെ അഭിമാനത്തിനും നേർക്ക് ആക്രമണം നടത്തുന്നവരെ പ്രതിരോധിക്കാൻ ഓരോ ഹിന്ദുവിനും അവകാശമുണ്ട്. എല്ലാ ഹിന്ദുക്കൾക്കും സ്വയം സംരക്ഷിക്കാൻ അവകാശമുണ്ട്. അവർക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. മറ്റൊന്നും ചെയ്യുന്നില്ലെങ്കിലും അവർ ലൗ ജിഹാദ് ചെയ്യുന്നു. നമ്മൾ ഹിന്ദുക്കൾ ദൈവത്തെ സ്നേഹിക്കുന്നു. ഓരോ സന്യാസിയും തന്റെ ദൈവത്തെ സ്നേഹിക്കുന്നു"- പ്രഗ്യാസിങ് പറഞ്ഞു.

"നിങ്ങളുടെ വീടുകളിൽ ആയുധങ്ങൾ സുക്ഷിക്കണം, മറ്റൊന്നുമില്ലെങ്കിലും കത്തികളെങ്കിലും മൂർച്ച കൂട്ടി സൂക്ഷിക്കണം. എന്താണ് സംഭവിക്കുന്നതെന്ന് പറയാനാവില്ല. എല്ലാവർക്കും സ്വയം സംരക്ഷണത്തിനുള്ള അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടിൽ നുഴഞ്ഞുകയറി ആക്രമിക്കുകയാണെങ്കിൽ, ഉചിതമായ മറുപടി നൽകുന്നത് നമ്മുടെ അവകാശമാണ്"- അവർ പറഞ്ഞു.

മുമ്പും നിരവധി തവണ വിവാദ-വിദ്വേഷ-കലാപാഹ്വാന പ്രസ്താവനകൾ നടത്തി വിവാദത്തിലായിട്ടുള്ള നേതാവ് പ്രഗ്യാസിങ് താക്കൂർ. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണെന്ന വിവാദ പ്രസ്താവനയുമായി പ്രഗ്യാസിങ് താക്കൂർ രംഗത്തുവന്നിരുന്നു.

TAGS :

Next Story